തെക്കുകിഴക്കൻ നഗരമായ ഗാസിയാൻടെപ്പിന് സമീപമുള്ള എകിനോസു പട്ടണത്തിന് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്.ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1400 കടന്നു
ഇസ്തംബുള്‍: തുർക്കിയിൽ വീണ്ടും ഭൂചലനം. തെക്കുകിഴക്കൻ നഗരമായ ഗാസിയാൻടെപ്പിന് സമീപമുള്ള എകിനോസു പട്ടണത്തിന് സമീപമാണ് 7.5 തീവ്രത അനുഭവപ്പെട്ട ഭൂചലനം ഉണ്ടായത്.
ആയിരത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിനു പിന്നാലെയാണിത്. ആദ്യ ഭൂചലനവുമായി ഇതിനു ബന്ധമില്ലെന്നും തുടർചലനങ്ങൾ പ്രതീക്ഷിക്കാമെന്നും തുർക്കിഷ് ദുരന്തനിവാരണ ഏജൻസി അറിയിച്ചു.
അതിനിടെ തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1400 ആയി ഉയർന്നു. പ്രാദേശിക സമയം പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ഉറങ്ങിക്കിടക്കുമ്പോൾ ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
തുർക്കിയിൽ 912 പേർ മരിച്ചതായും 5,383 പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിബ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണെന്നും മരണ സംഖ്യ എത്രത്തോളം ഉയരുമെന്ന് അറിയില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
തുര്‍ക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. ദുരന്ത മേഖലയിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്നു ദുരന്തത്തെ നേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ അറിയിച്ചു.
ആദ്യ ചലനത്തിനു പിന്നാലെ ആറ് തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടുവെന്നും ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇറാഖിൽനിന്ന് തുർക്കിയിലേക്ക് എണ്ണ കൊണ്ടുപോകുന്ന പൈപ്പ്‌ലൈനിന് തകരാർ സംഭവിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇപ്പോഴും ഇതുവഴി എണ്ണ കൊണ്ടുപോകുന്നുണ്ട്.
സിറിയയിൽ 560 പേർ മരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ വരുന്നത്. വിമതരുടെ കൈവശമുള്ള മേഖലകളിൽ കുറഞ്ഞത് 120 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട് പറയുന്നത്. നൂറുകണക്കിനുപേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുകയാണെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രാഥമിക വിവരം.
തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്. 15 മിനിറ്റിനുശേഷം 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 20 തുടർചലനങ്ങളാണ് ഉണ്ടായത് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Comments