ഇൻകം ടാക്സ് റെയ്ഡിനിടെ ബെംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസിനുള്ളിൽ വച്ചാണ് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്.
പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിൽ ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. 57 വയസായിരുന്നു.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. ഇന്ന് ഉച്ചയോടെ ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് സംഘമാണ് റെയ്ഡിന് എത്തിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. റെയ്ഡിനിടെ ഉദ്യോഗസ്ഥർ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി അടുത്ത മുറിയിലേക്ക് പോയ റോയി സ്വയം വെടിയുതിർക്കുകയായിരുന്നു.
കേരളത്തിനകത്തും പുറത്തും ഗൾഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് റോയി. ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിലെ ജോലി ഉപേക്ഷിച്ചാണ് റോയ് സംരംഭകത്വത്തിലേക്ക് പ്രവേശിച്ചത്. പ്രസിദ്ധമായ നിരവധി ടെലിവിഷൻ ഷോകൾ സ്പോൺസര്‍ ചെയ്യുകയും, ശ്രദ്ധേയമായ നിരവധി സിനിമകൾ നിര്‍മിക്കുകയും ചെയ്ത റോയ് കേരളത്തിലെ സകല മേഖലകളിലും തന്റേതായ സാന്നിധ്യം അറിയിച്ച വ്യക്തിയായിരുന്നു












Comments