ഓഗസ്റ്റിൽ സാധാരണ ലഭിക്കുന്നതിനെനേക്കാൾ 30 മുതൽ 33 ശതമാനം കുറഞ്ഞ മഴയാണ് രാജ്യത്താകമാനം ലഭിച്ചത്.
ന്യൂഡൽഹി : ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റാണ് കടന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
100 വർഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ഓഗസ്റ്റ് മാസമാണ് ഇത്തവണ കഴിഞ്ഞുപോകുന്നത്. ഓഗസ്റ്റിൽ സാധാരണ ലഭിക്കുന്നതിനെനേക്കാൾ 30 മുതൽ 33 ശതമാനം കുറഞ്ഞ മഴയാണ് രാജ്യത്താകമാനം ലഭിച്ചത്. എൽനിനോ പ്രതിഭാസമാണ് ഇത്രയും മഴക്കുറവിന് കാരണമായി പറയുന്നത്.
സെപ്‌തംബർ മൂന്നാംവാരം വരെ തെക്കുപടിഞ്ഞാറൻ മൺസൂൺ സമയമായതിനാൽ ഇനി സെപ്റ്റംബറിൽ ലഭിക്കുന്ന മഴയിലാണ് പ്രതീക്ഷ. സെപ്റ്റംബറിൽ 94-96 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് തലവൻ മൃത്യുഞ്‌ജയ് മൊഹാപാത്ര അറിയിച്ചു. സെപ്റ്റംബറിൽ പ്രതീക്ഷിത മഴ ലഭിച്ചാൽ തന്നെ നിലവിലെ കുറവ് പരിഹരിക്കാൻ കഴിയില്ലെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്.
2005 -ലാണ് സമീപകാലത്ത് ഇത്രയും കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് കടന്നുപോയത്. അന്ന് മഴക്കുറവ് 25 ശതമാനമായിരുന്നു. 1965ൽ 24.6, 1920ൽ 24.4, 2009ൽ 24.1, 1913ൽ 24 ശതമാനം എന്നിങ്ങനെയാണ് ഇതിനു മുമ്പ് ഓഗസ്റ്റിലുണ്ടായ മഴക്കുറവ്.
കേരളത്തിലെ 14 ജില്ലകളിലും വലിയ അളവിലാണ് ഓഗസ്റ്റിൽ മഴക്കുറവ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ സാധാരണ നിലയിലുള്ള മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വരൾച്ചയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, ഇന്ത്യൻ മഹാസമുദ്രത്തിൽ മഴക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ടാകാമെന്നാണ് നിഗമനം. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ ( IOD-ഐഒഡി ) പ്രതിഭാസം അനുകൂലമാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായിലേറെയായി ഐഒഡി സൂചികയിൽ അനുകൂലമായ മാറ്റമുണ്ടാകുന്നു. ഐഒഡി സൂചിക +0.34 ഡിഗ്രി സെൽഷ്യസിൽ നിന്ന് +0.79 ഡിഗ്രി സെൽഷ്യസായി ഉയരുകയും പോസിറ്റീവ് ഐഒഡി പരിധിയായ +0.4 ഡിഗ്രി സെൽഷ്യസിനേക്കാൾ കൂടുതലാകുകയും ചെയ്തു.
Comments