ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കും.
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കുo. പ്രധാനമന്ത്രിക്ക് ഒപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടാകും.
കണ്ണൂർ വിമാനത്താവളത്തിൽ രാവിലെ പതിനൊന്നരയോടെ ഇറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും ചേർന്ന് സ്വീകരിക്കും. ദുരന്ത ബാധിത പ്രദേശങ്ങൾ പ്രധാന ഹെകികോപ്റ്ററിൽ ഇരുന്ന് കാണും. ശേഷം കൽപ്പറ്റയിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗം ചൂരൽമലയിലെത്തി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. ചികിത്സയിൽ കഴിയുന്നവരെയും ക്യാമ്പുകളിൽ ഉള്ളവരെയും പ്രധാനമന്ത്രി സന്ദർശിക്കും. ശേഷം കലക്ടറേറ്റിൽ അവലോകന യോഗം നടക്കും.
കേരളത്തിലെത്തിയാൽ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
പ്രധാനമന്ത്രിയുടെ വരവിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ദുരന്ത മുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയതെന്നും ജനകീയ തെരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. എൻഡിആർഎഫ് അടക്കം പ്രദേശത്ത് തുടരുന്നുണ്ട്. ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മികച്ച സഹകരണം ലഭിച്ചെന്നും എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചുവെന്നും റിയാസ് പ്രതികരിച്ചു.
ഇന്ന് ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ താമരശ്ശേരി ചുരം വഴി ഹെവി വെഹിക്കിൾസ്, മൾട്ടി ആക്സിൽ ലോഡഡ് വെഹിക്കിൾസ് തുടങ്ങി മറ്റു ചരക്കു വാഹനങ്ങൾ എന്നിവ കടത്തിവിടില്ലെന്ന് താമര രശ്ശേരി ഡിവൈഎസ്പി പി പ്രമോദ് അറിയിച്ചു. താമരശ്ശേരിക്കും അടിവാരത്തിനും ഇടക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള വാഹനങ്ങൾ തടഞ്ഞു നിർത്തും.












Comments