പിറന്നത് ചരിത്രം ; ന്യൂസിലന്‍ഡിനെ അവരുടെ ഗ്രൗണ്ടില്‍ പരാജയപ്പെടുത്തി ബംഗ്ലാദേശ്.

T20 : Bangladesh won over New Zealand by 5 Wickets

ടി20 പരമ്പരയില്‍ വിജയത്തുടക്കം. ന്യൂസിലന്‍ഡില്‍ ചരിത്രത്തിലാദ്യമായിട്ടാണ് ബംഗ്ലാദേശ് ആതിഥേയ ടീമിനെ പരാജയപ്പെടുത്തുന്നത്.

നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ബംഗ്ലാദേശ് അട്ടിമറി വിജയം നേടി . നേപ്പിയര്‍,  മക്‌ലീന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് ന്യൂസിലന്‍ഡിനെതിരെ വിജയം നേടിയത്.

ടോസ് നേടിയ ബംഗ്ലാദേശ് കിവീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബാറ്റിംഗിനെത്തിയ കിവീസിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടാനായത്. 48 റണ്‍സ് നേടിയ നീഷം മാത്രമാണ് കിവീസ് നിരയില്‍ തിളങ്ങിയത്. 4.4 ഓവറില്‍ നാലിന് 20 എന്ന പരിതാപകരമായ നിലയില്‍ ആയിരുന്ന കിവീസ്, പിന്നീട് പത്ത് ഓവറിന് മുമ്പ് അഞ്ചിന് 50 എന്ന നിലയിലേക്കും വീണു. ഫിന്‍ അലന്‍ (1), ടീം സീഫെര്‍ട്ട് (0), ഡാരില്‍ മിച്ചല്‍ (14), ഗ്ലെന്‍ ഫിലിപ്‌സ് (0), മാര്‍ക് ചാപ്മാന്‍ (19) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. നീഷം - മിച്ചല്‍ സാന്റ്‌നര്‍ (23) സഖ്യം കൂട്ടിചേര്‍ത്ത 41 റണ്‍സാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ഷൊറിഫുള്‍ ഇസ്ലാമാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. 

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റോണി തലുക്ദര്‍ (10), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (19) എന്നിവരെ തുടക്കത്തില്‍ നഷ്ടമായെങ്കിലും 42 റണ്‍സുമായി പുറത്താവാതെ നിന്ന ലിറ്റണ്‍ ദാസാണ് സന്ദര്‍ശകരെ വിജയത്തിലേക്ക് നയിച്ചത്. മെഹെദി ഹസന്‍ (19) ദാസിനൊപ്പം പുറത്താവാതെ നിന്നു. സൗമ്യ സര്‍ക്കാര്‍ (22), തൗഹിദ് ഹൃദോയ് (19), അഫീഫ് ഹുസൈന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.  കിവീസിന് വേണ്ടി ടിം സൗത്തി, ആഡം മില്‍നെ, ജെയിംസ് നീഷം, ബെന്‍ സീര്‍സ്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.  

ന്യൂസിലന്‍ഡില്‍ ചരിത്രത്തിലാദ്യമായിട്ടാണ് ബംഗ്ലാദേശ് ആതിഥേയ ടീമിനെ പരാജയപ്പെടുത്തുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തേതാണ്  ഇന്ന് നടന്നത്. നേരത്തെ ഏകദിന പരമ്പര 2-1ന് ന്യൂസിലന്‍ഡ് സ്വന്തമാക്കിയിരുന്നു. അവസാന ഏകദിനത്തിലും  ബംഗ്ലാദേശ് വിജയിച്ചിരുന്നു.

Comments

    Leave a Comment