മൂന്നാറിലെ ഗതാഗത സംവിധാനം താറുമാറായി. 2006 ലെ നീലക്കുറിഞ്ഞി സീസണുശേഷമുള്ള ഏറ്റവും വലിയ തിരക്ക്.
മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ കുത്തൊഴുക്ക് തുടരുന്നു. ഊട്ടിയിൽ തിരക്ക് നിയന്ത്രിക്കാൻ പാസ് ഏർപ്പെടുത്തിയതോടെ സഞ്ചാരികൾ കൂട്ടത്തോടെ മൂന്നാറിലേക്ക് കുതിച്ചെത്തുകയാണ്. സ്‌കൂൾ അവധിക്കാലം കഴിയാൻ പോകുന്നതും തിരക്ക് കൂടാൻ മറ്റൊരു പ്രധാന കാരണമായി.
സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ മൂന്നാറിലെ ഗതാഗത സംവിധാനം താറുമാറായി. ഇന്നലെ 13 കിലോമീറ്റർ ദൂരം സഞ്ചരിക്കാനെടുത്തത് അഞ്ചര മണിക്കൂറാണ്. ശനിയാഴ്ചയാണ് ഏറ്റവും വലിയ തിരക്കും ഗതാഗതക്കുരുക്കും ഉണ്ടായത്.18 വർഷത്തിനിടെയുള്ള മൂന്നാറിലെ ഏറ്റവും വലിയ തിരക്കാണ് കഴിഞ്ഞ രണ്ടു ദിവസമായി അനുഭവപ്പെടുന്നത്. 2006 ലെ നീലക്കുറിഞ്ഞി സീസണിലായിരുന്നു എത്രയത്തെ തിരക്കനുഭവപ്പെട്ടത്.
തമിഴ്നാട്ടിലെ ഊട്ടിയിൽ തിരക്ക് നിയന്ത്രിക്കാൻ ഇ - പാസ് നിർബന്ധമാക്കിയതോടെയാണ് സഞ്ചാരികൾ ഊട്ടി ഉപേക്ഷിച്ച് മൂന്നാർ തിരഞ്ഞെടുത്തത്.
ശനിയാഴ്ച രാവിലെ മുതൽ മൂന്നാറിൽ ഗതാഗതക്കുരുക്ക് ആരംഭിച്ചിരുന്നു.
ഗതാഗത നിയന്ത്രണത്തിനായി സബ്ഡിവിഷനു കീഴിലുളള ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരെയും മൂന്നാറിലും പരിസരങ്ങളിലും നിയോഗിച്ചെങ്കിലും പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലുള്ള തിരക്കായിരുന്നു. വൈകുന്നേരമായതോടെ സഞ്ചാരികളുടെ വാഹനങ്ങൾ കൊണ്ട് സ്തംഭിച്ച മൂന്നാറിൽ മണിക്കൂറുകളോളം സ്ത്രീകളും കുട്ടികളും ഭക്ഷണം പോലും ലഭിക്കാതെ വാഹനത്തിനുള്ളിൽ കഴിയേണ്ട അവസ്ഥയായിരുന്നു.
തിരക്ക് വർധിച്ചതോടെ മൂന്നാറിലും പരിസരങ്ങളിലും സന്ദർശകരിൽ ഭൂരിഭാഗം പേർക്കും താമസിക്കാൻ ഒരു മുറിയോ കഴിക്കാൻ ഭക്ഷണമോ പോലും കിട്ടാത്ത അവസ്ഥയുണ്ടായി.
Comments