ഇന്ധന കൊള്ള :ആറ് വര്‍ഷത്തിനിടെ ഡീസലിന് 209 ശതമാനം എക്‌സൈസ് നികുതി വര്‍ധന
ഡീസലിനും പെട്രോളിനും ഏര്‍പ്പെടുത്തിയ കേന്ദ്ര എക്‌സൈസ് നികുതിയില്‍ വന്‍ വര്‍ധനയാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയത്. ഡീസലിന് 209 ശതമാനവും പെട്രോളിന് 88 ശതമാനവും നികുതി വര്‍ധനവുമാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് ഉണ്ടായത്.
പെട്രോള്‍ വില 100 രൂപയും കടന്ന സാഹചര്യത്തിലും ഡീസല്‍ വില 100 രൂപയിലേക്ക് അടുക്കുന്ന ഈ സമയത്തും നികുതിയിലുണ്ടായ ഈ വർധന പുനഃപരിശോധിക്കാൻ ഭരണകൂടം തയ്യാറാകേണ്ടതുണ്ട്.അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് എഴുപത് ഡോളറായി ഉയര്‍ന്നു. എന്നാല്‍ 2008ലെ റെക്കോര്‍ഡ് വിലയായ 147 ഡോളറായിരുന്നപ്പോൾ പോലും ഇന്ധന വില ഇത്രയധികം വര്‍ധിച്ചിരുന്നില്ല.
2015 ജൂലൈ ഒന്നിന് 10.26 രൂപയായിരുന്ന ഡീസലിന്റെ കേന്ദ്ര എക്‌സൈസ് നികുതി 2021 ജൂലൈ ഒന്നിന് 31.80 രൂപയായി.അതായത് എക്‌സൈസ് നികുതിയിൽ മൂന്ന് ഇരട്ടിയിലേറെ വര്‍ധനാവാണ് ഉണ്ടായിരിക്കുന്നത്
2015 ജൂലൈ ഒന്നിന് 17.46 രൂപയായിരുന്ന പെട്രോളിന്റെ സെസ് ഉൾപ്പടെയുള്ള കേന്ദ്ര എക്‌സൈസ് നികുതി 2021 ജൂലൈ ഒന്നിന് 32.90 രൂപയായി.അതായത് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന എക്‌സൈസ് നികുതി ഇരട്ടിയോടടുത്ത് വര്‍ധിച്ചു.
കേരളത്തില്‍ പെട്രോളിന് സംസ്ഥാന നികുതി ഈടാക്കുന്നത് 22.68 രൂപയും ഡീസലിന് 17.75 രൂപയുമാണ്. പെട്രോളിന്റെ മൊത്തം നികുതിയില്‍ ഏകദേശം 63 ശതമാനം കേന്ദ്രമാണ് ഈടാക്കുന്നത്.കേന്ദ്ര നികുതി, സംസ്ഥാന നികുതി, ഡീലര്‍ കമ്മീഷന്‍ എന്നിവ കൂട്ടിയാണ് രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്
Comments