‘മേരെ പരിവാർ ജനോം’ ; ചെങ്കോട്ടയിൽ ശൈലി മാറ്റി മോദി

P M Modi in Independence Day Speech

പതിവ് രീതിയിൽ നിന്നും വിഭിന്നമായി മേരെ പരിവാർ ജനോം (എന്റെ കുടുംബാംഗങ്ങളെ) എന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോദന ചെയ്തത്. രാജ്യത്തിന്റെ നേട്ടങ്ങൾ പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമായിരുന്നു ചെങ്കോട്ടയിലെ മോദിയുടെ 90 മിനിറ്റ് നീണ്ട പ്രസംഗം.

ന്യൂഡൽഹി∙ രാജ്യത്തെ അഭിസംബോധന ചെയ്യവെ പതിവുശൈലിയിൽനിന്ന് വ്യതിചലിച്ച് മേരെ പരിവാർ ജനോം (എന്റെ കുടുംബാംഗങ്ങളെ...) എന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോദന ചെയ്തത്. പഴയ പ്രസംഗങ്ങളിൽ  "മേരേ പ്യാരെ ദേശ്‌വാസിയോം" (എന്റെ പ്രിയപ്പെട്ട ഇന്ത്യക്കാരെ...), "ഭായിയോം ഔർ ബഹനോം" (സഹോദരീ സഹോദരന്മാരെ...) എന്നീ രീതിയിലായിരുന്നു അഭിസംബോധന.

2024ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപുള്ള അവസാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജസ്ഥാനി രീതിയിലുള്ള ബഹുവർണ തലപ്പാവ് ധരിച്ചാണ് മോദി  ചെങ്കോട്ടയിലെ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയത്. രാവിലെ ഏഴരയോടെയാണ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ  140 കോടി ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നുവെന്ന് പറഞ്ഞുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു തുടങ്ങിയ  മോദി രാജ്യത്തിന്റെ നേട്ടങ്ങൾ പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമായിരുന്നു 90 മിനിറ്റ് നീണ്ട പ്രസംഗം നടത്തിയത്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാന സ്വാതന്ത്ര്യദിന സന്ദേശത്തിൽ  എന്റെ 140 കോടി കുടുംബാംഗങ്ങളെ എന്നാണ് അദ്ദേഹം ജനങ്ങളെ വിശേഷിപ്പിച്ചത്. സന്ദേശത്തിലുടനീളം ജനങ്ങളെ പരിവാർജൻ (കുടുംബാംഗങ്ങൾ) എന്നാണ് അഭിസംബോധന ചെയ്തത്. നേരത്തെ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ നടത്തിയിരുന്ന പദപ്രയോഗങ്ങൾ ഒരിക്കൽ പോലും അദ്ദേഹം ഉപയോഗിച്ചില്ല.

77ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകി.തറക്കല്ലിട്ട പദ്ധതികൾക്കെല്ലാം തന്റെ സർക്കാർ തന്നെ ഉദ്ഘാടനം നിർവഹിക്കുമെന്ന് പരാമർശിച്ച മോദി അടുത്ത അഞ്ചു വർഷം അഭൂതപൂർവമായ വികസനത്തിന്റേതാകു മെന്നും 2047ൽ ഒരു വികസിത രാജ്യം എന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള സുവർണ്ണ കാലയളവാണ് അടുത്ത അഞ്ച് വർഷ.മെന്നും  അടുത്ത ഓഗസ്റ്റ് 15ന് ഈ ചെങ്കോട്ടയിൽ നിന്നുകൊണ്ട് രാജ്യത്തിന്റെ നേട്ടങ്ങളുടെയും വികസനത്തിന്റെയും കണക്കുകൾ ഞാൻ എണ്ണിപ്പറയുമെന്നും പറഞ്ഞു.

കോൺഗ്രസിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ട പ്രധാനമന്ത്രി
കുടുംബാധിപത്യം രാജ്യത്തെ ജനാധിപത്യത്തെ ബാധിച്ചവെന്നു പറഞ്ഞു.  തന്റെ സർക്കാർ അധികാരത്തിൽ എത്തുന്നതുമുൻപ് രാജ്യത്ത് അഴിമതിയുടെ സ്വജനപക്ഷപാതമാണ് നിലനിന്നിരുന്നതെന്ന് പറഞ്ഞ  മോദി,കുടുംബാധിപത്യവും അഴിമതിയും ഇന്ത്യയെ ദുർബലമാക്കിയെന്നും കോൺഗ്രസിനെ കുത്തി മോദി പറഞ്ഞു. 

അഴിമതി, കുടുംബാധിപത്യം, പ്രീണനം എന്നീ മൂന്നു പാപങ്ങളിൽനിന്ന് ഇന്ത്യ മോചിതമാകുകയാണ് എന്നും തന്റെ കാലഘട്ടത്തിൽ ഇന്ത്യ സാമ്പത്തികമായി സ്ഥിരത കൈവരിച്ചെന്നും അവകാശപ്പെട്ട മോദി 2047ൽ ത്രിവർണ പതാക ഉയർത്തുമ്പോൾ അത് വികസിത ഇന്ത്യയുടേതാണ് എന്നതായിരിക്കണമെന്നും ആഹ്വാനം ചെയ്തു. രാജ്യത്ത് ദരിദ്രരുടെ എണ്ണം കുറഞ്ഞെന്നും ഒരു മൂന്നാം സാമ്പത്തിക ശക്തിയായി ഇന്ത്യയെ വളർത്തുമെന്നും മോദി പറഞ്ഞു.

ചെങ്കോട്ട പ്രസം​ഗത്തിൽ മണിപ്പൂരിനെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്ന് പറഞ്ഞു. മണിപ്പൂരിൽ സമാധാനം വേണം. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മണിപ്പൂർ സമാധാന പാതയിലേക്ക് തിരികെ വരുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ ചേർന്ന്  സമാധാനം പുനസ്ഥാപിക്കാൻ സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും മോദി വിശദമാക്കി. മണിപ്പൂരിലുണ്ടായത് ഹിംസാത്മ പ്രവർത്തനങ്ങളാണ്. പെൺമക്കളുടെയും അമ്മമാരുടെയും അഭിമാനത്തിന് മുറിവേറ്റു. നിരവധി പേർക്ക് മണിപ്പൂരിൽ ജീവൻ നഷ്ടമായി എന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയായി തുടർച്ചയായി പത്താം തവണയാണ് നരേന്ദ്ര മോദി ചെങ്കോട്ടയിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

Comments

    Leave a Comment