സാധാരണക്കാരെ വലച്ച് കേരളത്തിലെ വിലക്കയറ്റം : കേന്ദ്രത്തിലും വിലക്കയറ്റം.

Inflation hits nine month high in Kerala

കഴിഞ്ഞ 9 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണ് ജൂൺ മാസത്തിൽ. ഈ വർഷം ജനുവരിയിൽ 4.04 ശതമാനം മാത്രമായിരുന്ന പണപ്പെരുപ്പമാണ് ജൂണിൽ 6 ശതമാനത്തിന് അടുത്തെത്തിയത്.

കേന്ദ്ര സർക്കാരിന് കീഴിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്‍റെ (എൻഎസ്ഒ/NSO) കണക്ക് പ്രകാരം 5.83 ശതമാനമാണ് കഴിഞ്ഞമാസം കേരളത്തിലെ ഉപയോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (റീറ്റെയ്ൽ പണപ്പെരുപ്പം). മെയ് മാസത്തിൽ ഇത് 5.47 ശതമാനമായിരുന്നു. രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായി ജൂണിലും കേരളം തുടർന്നു.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് കാർഷികോൽപാദനം കുറഞ്ഞത് മൂലം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞത് കാരണം പച്ചക്കറി വില കുതിച്ചുയർന്നതാണ് കേരളത്തിൽ പണപ്പെരുപ്പത്തെ തുടർച്ചയായി മേലോട്ടുയർത്തുന്നത്.  

കഴിഞ്ഞ 9 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്. 2023 സെപ്റ്റംബറിലെ 6.26 ശതമാനത്തിന് ശേഷം സംസ്ഥാനം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ നിരക്കാണ് ജൂൺ മാസത്തിലേത്. ഈ വർഷം ജനുവരിയിൽ 4.04 ശതമാനം മാത്രമായിരുന്ന പണപ്പെരുപ്പമാണ് ജൂണിൽ 6 ശതമാനത്തിനടുത്തെത്തിയത്. കേരളത്തിലെ കഴിഞ്ഞ 5 മാസങ്ങളിലെ പണപ്പെരുപ്പ നിരക്ക് ജനുവരി   (4.04%), ഫെബ്രുവരി (4.64%), മാർച്ച് (4.84%), ഏപ്രിൽ (5.33%), മേയ് (5.47%)
എന്നിങ്ങനെയാണ്.

ഗ്രാമപ്രദേശങ്ങളിലാണ് വിലക്കയറ്റം കൂടുതൽ രൂക്ഷം. 6.23 ശതമാനമാണ് ജൂൺ മാസത്തിലെ പണപ്പെരുപ്പ നിരക്ക്. ഏപ്രിലിൽ 5.42 ശതമാനവും മേയിൽ 5.83 ശതമാനവുമായിരുന്ന ഗ്രാമീണ പണപ്പെരുപ്പ നിരക്ക്. അതേസമയം, ഏപ്രിലിൽ 5.10 ശതമാനവും മേയിൽ 4.91 ശതമാനവുമായിരുന്ന നഗരങ്ങളിലെ പണപ്പെരുപ്പ നിരക്ക് ജൂണിൽ 5.18 ശതമാനമാണ്.

രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനം 7.22 ശതമാനം പണപ്പെരുപ്പമുള്ള ഒഡീഷയാണ്. ബിഹാർ 6.37 ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. കർണാടക (5.98%), ആന്ധ്രാപ്രദേശ് ((5.87%) എന്നിവയാണ്  കേരളത്തിന് മുന്നിലുള്ള മറ്റ് സംസ്‌ഥാനങ്ങൾ. 5.83 ശതമാനവുമായി രാജസ്ഥാൻ കേരളത്തിന് ഒപ്പമുണ്ട്.

മേയിൽ (4.08%) ഒരുവർഷത്തെ താഴ്ചയിലായിരുന്ന ദേശീയതലത്തിലെ റീറ്റെയ്ൽ പണപ്പെരുപ്പം ജൂണിൽ (5.08%)  4 മാസത്തെ ഉയരത്തിലെത്തി. 
ഭക്ഷ്യവിലപ്പെരുപ്പം (Food Inflation) 8.69 ശതമാനത്തിൽ നിന്ന് 9.36 ശതമാനത്തിലേക്ക് കുത്തനെ കൂടുന്നതാണ് ഇതിന് പ്രധാന കാരണം. പ്രതികൂല കാലാവസ്ഥ മൂലം കാർഷിക വിളവുകൾ കുറഞ്ഞതും വിതരണശൃംഖല നേരിട്ട തടസ്സങ്ങളും വിലക്കയറ്റം കൂടാൻ കാരണമായി.

Comments

    Leave a Comment