ജി എന്‍ എസ് എസ് : എത്തുന്നു പുതിയ ടോൾ സംവിധാനം

GNSS: New toll system is on the way

നിലവില്‍ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ പ്രതിവര്‍ഷം 40,000 കോടി രൂപയാണ് ടോള്‍ പിരിക്കുന്നത്. പുതിയ സംവിധാനം കൂടി വരുന്നതോടെ അടുത്ത രണ്ടു മൂന്നു വര്‍ഷങ്ങളില്‍ ഇത് 1.40 ലക്ഷം കോടി രൂപയാവുമെന്നാണ് കണക്കുകൂട്ടുന്നത്.

ഇന്ത്യയിലെ ടോള്‍ പിരിവ് രീതി ഉടനെ തന്നെ  അത്യാധുനിക സംവിധാനമായ ജിഎന്‍എന്‍എസ്(ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) രീതിയിലേക്ക് മാറുന്നതാണ്. 2024 അവസാനമാവുമ്പോഴേക്കും ജിഎന്‍എസ്എസ് ഇന്ത്യയില്‍ നടപ്പിലാക്കുമെന്ന് നേരത്തെ പല അവസരങ്ങളില്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി തന്നെ പറഞ്ഞിട്ടുണ്ട്.

രാജ്യത്തിന് സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കുന്ന പദ്ധതിയായിട്ടാണ് ജിഎന്‍എസ്എസിനെ വിലയിരുത്തുന്നത്. നിലവില്‍ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ പ്രതിവര്‍ഷം 40,000 കോടി രൂപയാണ് ടോള്‍ പിരിക്കുന്നത്. പുതിയ സംവിധാനം കൂടി വരുന്നതോടെ അടുത്ത രണ്ടു മൂന്നു വര്‍ഷങ്ങളില്‍ ഇത് 1.40 ലക്ഷം കോടി രൂപയാവുമെന്നാണ് കണക്കുകൂട്ടുന്നത്. വരുമാനത്തിലെ ഈ കുതിപ്പ് അടിസ്ഥാന സൗകര്യ മേഖലയില്‍ കരുത്താവുമെന്നും കരുതപ്പെടുന്നു. 

ഇതോടെ ഇന്ത്യൻ  ദേശീയപാതകളിലെ ടോള്‍ പിരിവ് രീതിയില്‍ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഫാസ്ടാഗ് യുഗത്തിന് അവസാനമാകുന്നു. നിലവിൽ ഇന്ത്യയിലെ ദേശീയപാതകളില്‍ വലിയ തോതില്‍ ഫാസ്ടാഗ് സംവിധാനം ടോള്‍ പിരിവിനായി ഉപയോഗിക്കുന്നുണ്ട്. ഫാസ്ടാഗിന്റെ പരിമിതികലാണ് പുതിയ രീതിലേക്ക് മാറുന്നതിന് കാരണം. കര്‍ണാടകയിലെ ബെംഗളൂരു-മൈസൂര്‍ ദേശീയ പാതയിലും ഹരിയാനയിലെ പാനിപ്പത്ത്-ഹിസാര്‍ ദേശീയപാതയിലും ഇതിനകം തന്നെ ജിഎന്‍എസ്എസ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. 

പണം ടോളായി കൊടുക്കുന്ന പരമ്പരാഗത രീതിയെ അപേക്ഷിച്ച് വേഗത്തില്‍ ടോള്‍പിരിക്കാന്‍ ഫാസ്ടാഗ് വഴി സാധിക്കുന്നെണ്ടെങ്കിലും . വരിയുടെ നീളം പൂര്‍ണമായും ഒഴിവാക്കാന്‍ ഫാസ്ടാഗിന് കഴിഞ്ഞിട്ടില്ല. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍(RFID) സംവിധാനത്തിൽ പ്രവര്‍ത്തിക്കുന്ന  ഫാസ്ടാഗ് ടോള്‍ ബൂത്തുകളിലൂടെ ഫാസ്ടാഗ് പതിപ്പിച്ച വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ ഓട്ടമാറ്റിക്കായി ഫാസ്ടാഗുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം ഈടാക്കുന്നത്. ഓരോ വാഹനവും സ്‌കാന്‍ ചെയ്ത് പോവാനായി നിശ്ചിത സമയം നിര്‍ത്തിയിടേണ്ടതുണ്ടെന്നതിനാൽ ടോള്‍ബൂത്തുകളില്‍ തിരക്കിന് കാരണമാവാറുണ്ട്. 

ഈ കുറവ് പരിഹരിക്കുന്നതാണ് തല്‍സമയം വാഹനങ്ങളെ ട്രാക്ക് ചെയ്ത് ടോള്‍ പിരിക്കുന്ന സംവിധാനമായ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം. സാറ്റലൈറ്റ് സംവിധാനങ്ങളുടെ സഹായത്തിലാണ് ഓരോ വാഹനങ്ങളും ജിഎന്‍എസ്എസില്‍ ട്രാക്കു ചെയ്യുന്നത്.  അതുകൊണ്ടു തന്നെ ഫാസ്ടാഗിലേതു പോലെയുള്ള സ്ഥിരം ടോള്‍ ബൂത്തുകള്‍ ജിഎന്‍എസ്എസില്‍ ആവശ്യമില്ല എന്ന് മാത്രമല്ല ടോള്‍ പാതയില്‍ എത്രദൂരം യാത്ര ചെയ്‌തോ അത്രയും തുക നല്‍കാല്‍ മതിയാകുന്നതാണ്. ഇതോടെ മുഴുവന്‍ ദൂരം യാത്ര ചെയ്താലും ഇല്ലെങ്കിലും ടോള്‍ തുക മുഴുവന്‍ നല്‍കണമെന്ന അവസ്ഥക്കും മാറ്റമുണ്ടാകും. ടോള്‍ തുക എത്രയാണെന്ന് കണക്കു കൂട്ടുന്നതിലും പിരിക്കുന്നതിലും ജിഎന്‍എസ്എസിന്റെ വരവ് വലിയ മാറ്റങ്ങളുണ്ടാക്കും.  

വാഹന ഉടമകള്‍ക്കും സര്‍ക്കാരിനും ഒരുപോലെ ഗുണമുണ്ടാക്കുന്ന സംവിധാനമാണ് ജിഎന്‍എസ്എസ്. സഞ്ചരിക്കുന്ന ദൂരത്തിനു മാത്രം തുക ഈടാക്കുമെന്നതിനാല്‍ വാഹന ഉടമകള്‍ക്ക് ചെറു യാത്രകള്‍ക്ക് മുഴുവന്‍ ടോള്‍ നല്‍കേണ്ടി വരുന്നുവെന്ന ദോഷം ഒഴിവാക്കാനാകുമ്പോൾ തന്നെ ടോള്‍ ബൂത്തുകളെ ഒഴിവാക്കുകയും ടോള്‍ പാതകളെ ഉപയോഗിക്കുകയും ചെയ്യുന്നവരെ പിടിക്കാനും ഈ സംവിധാനം വഴി സര്‍ക്കാരിന് സാധിക്കും. ഫാസ്ടാഗിന്റെ പ്രധാന പരിമിതികളിലൊന്നായ ടോള്‍ ബൂത്തുകളെ ഒഴിവാക്കിയുള്ള സഞ്ചാരം ജിഎന്‍എസ്എസില്‍ ഫലപ്രദമാവില്ല. 

പലഘട്ടങ്ങളിലായാണ് ജിഎന്‍എസ്എസ് നടപ്പാക്കുക. ആദ്യ ഘട്ടമെന്ന നിലയില്‍ ജിഎന്‍എസ്എസും ഫാസ്റ്റാഗും ചേര്‍ന്നുള്ള സംവിധാനമാണ് പരീക്ഷിക്കുക. ഫാസ്ടാഗിന്റെ ടോള്‍ പ്ലാസകളിലെ ഏതാനും വരികളില്‍ ജിഎന്‍എസ്എസ് നടപ്പിലാക്കിയാവും പരീക്ഷണം. പിന്നീട് എല്ലാ ബൂത്തുകളിലും ജിഎന്‍എസ്എസ് നടപ്പാക്കുകയും വിജയിച്ചാല്‍ ടോള്‍ ബൂത്തുകള്‍ തന്നെ ഒഴിവാക്കുകയും ചെയ്യും. 

Comments

    Leave a Comment