ടെസ്റ്റ് ക്രിക്കറ്റിലെ 147 വർഷത്തെ ചരിത്രത്തിൽ ആദ്യം
ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പരയിലെ മെല്‍ബണ്‍ ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ പിറന്നത് ടെസ്റ്റ് ചരിത്രത്തിലെ തന്നെ അപൂര്‍വ റെക്കോര്‍ഡ്.
എട്ടാമതിറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ചുറിയും ഒമ്പതാമനായി ഇറങ്ങിയ വാഷിംഗ് സുന്ദര്‍ അര്‍ധസെഞ്ചുറിയും നേടിയതോടെയാണ് ടെസ്റ്റ് ചരിത്രത്തിലെ തന്നെ അപൂര്‍വ റെക്കോര്‍ഡിന് മെല്‍ബണ്‍ വേദിയായത്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് എട്ടാമതും ഒമ്പതാമതും ഇറങ്ങുന്ന രണ്ട് ബാറ്റര്‍മാരും 150 പന്തുകളിലേറെ നേരിടുന്നത്.162 പന്തുകള്‍ നേരിട്ട വാഷിംഗ്ടന്‍ സുന്ദര്‍ 50 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 176 പന്തുകളില്‍ 105 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡി ക്രീസിലുണ്ട്.
കന്നി ടെസ്റ്റ് സെഞ്ചുറി നേടിയതോടെ ഓസ്ട്രേലിയയില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ബാറ്ററെന്ന മറ്റൊരു നേട്ടവും 21കാരനായ നിതീഷ് കുമാര്‍ റെഡ്ഡി സ്വന്തമാക്കി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(18 വയസും 256 ദിവസവും), റിഷഭ് പന്ത് (21 വയസും 92 ദിവസവും) എന്നിവരാണ് നിതീഷിനെക്കാള്‍ വേഗത്തില്‍(21 വയസും 216 ദിവസവും) ഈ നേട്ടം സ്വന്തമാക്കിയ മുന്‍ ഇന്ത്യൻ താരങ്ങള്‍.
ഓസ്ട്രേലിയയില്‍ ഇന്ത്യക്കായി എട്ടാം നമ്പറിലിറങ്ങുന്ന ഒരു ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന നേട്ടവും നിതീഷ് സ്വന്തമാക്കി. 2008ല്‍ അഡ്‌ലെയ്ഡില്‍ 87 റണ്‍സടിച്ച അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡാണ് നിതീഷ് മറികടന്നത്.
പരമ്പരയിലാകെ നാലു കളികളില്‍ നാലു ഇന്നിംഗ്സുകളില്‍ ഇന്ത്യയുടെ ടോപ് സ്കോററായിരുന്ന നിതീഷിന് 284 റണ്‍സടിച്ച് ട്രാവിസ് ഹെഡിന് പിന്നാലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്താനും കഴിഞ്ഞു. നാലു ടെസ്റ്റില്‍ 409 റണ്‍സാണ് ട്രാവിസ് ഹെഡിനുള്ളത്. 275 റണ്‍സടിച്ചിട്ടുള്ള യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ താരങ്ങളില്‍ നിതീഷിന് പിന്നില്‍ രണ്ടാമത്. കെ എല്‍ രാഹുല്‍(259) മൂന്നാമതും വിരാട് കോലി(162) നാലാമതുമാണ്.
Comments