അഫ്ഗാനിസ്ഥാൻ ടി20 ലോകകപ്പ് സെമയില്‍

Afghanistan reached in T20 World Cup Semi Finals

ബംഗ്ലാദേശിനെ തോൽപ്പിച്ചു ; ഓസ്‌ട്രേലിയയും പുറത്ത്.

സെന്റ് വിന്‍സെന്റ്: ബംഗ്ലാദേശിനെ തോല്പിച്ച്  അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു.സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളി. 

സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ എട്ട് റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ തോൽപിച്ചത്. അഫ്ഗാന്റെ ജയത്തോടെ ഓസ്‌ട്രേലിയയും സെമി കാണാതെ സൂപ്പര്‍ എട്ടില്‍ പുറത്തായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാൻ 116 റണ്‍സിന്റെ വിജയലക്ഷ്യാണ് ബംഗ്ലാദേശിന്റെ മുന്നിൽ വച്ചതെങ്കിലും ഇടവിട്ട് മഴ പെയ്തതിനെ തുടര്‍ന്ന് വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി പുതുക്കി നിശ്ചയിച്ചു. ബംഗ്ലാദേശിന് സെമിയിൽ പ്രവേശിക്കണമെങ്കിൽ 12.1 ഓവറില്‍ ജയിക്കണാമായിരുന്നു. പക്ഷെ 17.5 ഓവറില്‍ 105 റൺസിന് എല്ലാവരും പുറത്തായി. 

ബംഗ്ലാദേശ് മത്സരം ജയിച്ചിരുന്നെങ്കില്‍ ഓസട്രേലിയയും സെമിയിലെത്തുമായിരുന്നു. എന്നാല്‍ പോരാട്ടവീര്യം പുറത്തെടുത്ത അഫ്ഗാനികൾ ചരിത്രത്തിലാദ്യമായി ടീം ടി20 ലോകകപ്പിന്റെ സെമിയില്‍ ഇടംപിടിച്ചു.

ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന് ആദ്യ പവര്‍ പ്ലേയിൽ  27 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 11-ാം ഓവറില്‍ ആദ്യ വിക്കറ്റ് ആയി 29 പന്തില്‍ 18 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനെ റിഷാദ് ഹുസൈന്‍ മടക്കിയപ്പോൾ 59 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിൽ  ഉണ്ടായിരുന്നത്. 55 പന്തില്‍ 43 റണ്‍സെടുത്ത ഗുർബാസും 10 പന്തില്‍ 19 റണ്‍സെടുത്ത റാഷിദ് ഖാനുമാണ് അഫ്ഗാന് ഭേദപ്പെട്ട സ്‌കോർ നൽകിയത്.ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹുസൈൻ 4 ഓവറിൽ 26 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തു.  

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കവും മോശമായിരുന്നു. തന്‍സിദ് ഹസന്‍ (0), നജ്മുല്‍ ഹുസൈന്‍ ഷാന്റെ (5), ഷാക്കിബ് അല്‍ ഹസന്‍ (0) എന്നിവര്‍ 23 റണ്‍സിനിടെ പുറത്തായി. തൗഹിദ് ഹൃദോയ് (14), സൗമ്യ സര്‍ക്കാര്‍ (10) എന്നിവരും വിക്കറ്റ് നല്‍കിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. അടുത്തടുത്ത പന്തുകളില്‍ മഹ്മുദുള്ള (6), റിഷാദ് ഹുസൈന്‍ (0) എന്നിവരെ പുറത്താക്കി റാഷിദ് ഖാന്‍, അഫ്ഗാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 

പിന്നീടുള്ള പ്രതീക്ഷ ലിറ്റണ്‍ ദാസില്‍ (49 പന്തില്‍ പുറത്താവാതെ 54) മാത്രമായിരുന്നുവെങ്കിലും തസ്‌നിം ഹസനെ (3) ഗുല്‍ബാദിന്‍ നെയ്ബും ടസ്‌കിന്‍ അഹമ്മദ് (2), മുസ്തഫിസുര്‍ റഹ്മാന്‍ (0) എന്നിവരെ നവീന്‍ ഉല്‍ ഹഖും മടക്കിയതോടെ ബംഗ്ലാദേശ് പോരാട്ടം അവസാനിച്ചു. അഫ്ഗാന് വേണ്ടി നവീനും റാഷിദും നാല് വിക്കറ്റ് വീതം വീഴ്ത്തി.

Comments

    Leave a Comment