എട്ടാം തവണയും ബാലണ്‍ ദ് ഓര്‍ തിളക്കത്തില്‍ മെസി.

Ballon d'Or 2023 : Lionel Messi wins his eighth Ballon d'Or

മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി അര്‍ജന്റൈന്‍ താരം എമിലിയാനോ മാര്‍ട്ടിനെസ് സ്വന്തമാക്കി.

പാരീസ്: ഈ കൊല്ലത്തെ ബാലണ്‍ ദ് ഓര്‍ പുരസ്‌കാരത്തിന്  അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി അർഹനായി. എട്ടാം തവണയാണ് ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം മെസ്സിയെ തേടിയെത്തുന്നത്.

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാംപ്യന്മാരാക്കുന്നതിനായി കാഴ്ചവെച്ച മിന്നുന്ന പ്രകടനമാണ് മെസിയെ പുരസ്‌കാരനേട്ടത്തിലേക്ക് നയിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാളണ്ട്, കെവിന്‍ ഡി ബ്രൂയ്ന്‍, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് താരം  പുരസ്‌കാരം സ്വന്തമാക്കിയത്.

മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ട്രെബിള്‍ കിരീടത്തിലേക്ക് നയിച്ചതാണ് നോര്‍വെ താരം എര്‍ലിംഗ് ഹാളണ്ടിനെ മുന്നിലെത്തിച്ചിരുന്നത്. ചാംപ്യന്‍സ് ലീഗിലേയും പ്രീമിയര്‍ ലീഗിലേയും ടോപ് സ്‌കോററും ഹാളണ്ടായിരുന്നു. ഫൈനലിലെ ഹാട്രിക് ഉള്‍പ്പടെ എട്ടു ഗോളുമായി ലോകകപ്പിലെ ഗോള്‍വേട്ടക്കാരനായതാണ് കിലിയന്‍ എംബാപ്പയെ പുരസ്‌കാര സാധ്യത പട്ടികയില്‍ മുന്നിലെത്തിച്ചിരുന്നത്. നിലവിലെ ജേതാവ് കരീം ബെന്‍സേമ, പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, അര്‍ജന്റൈന്‍ യുവതാരം ജൂലിയന്‍ അല്‍വാരസ്, ഫ്രാന്‍സിന്റെ അന്റോയ്ന്‍ ഗ്രീസ്മാന്‍, ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു.

സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റിയാണ് വനിത ബലോണ്‍ ദ് ഓര്‍ നേടിയത്. സ്‌പെയിനെ ലോക ചാംപ്യന്മാരാക്കിയതിനൊപ്പം മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടും ഐറ്റാന സ്വന്തമാക്കിയിരുന്നു. 

മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി അര്‍ജന്റൈന്‍ താരം എമിലിയാനോ മാര്‍ട്ടിനെസ് സ്വന്തമാക്കി. യാഷിന്‍ ട്രോഫിക്ക് വേണ്ടി എമി മാര്‍ട്ടിനെസിനൊപ്പം മത്സരിച്ചത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീല്‍ താരം എഡേഴ്‌സണ്‍. ബാഴ്‌സലോണ താരം മാര്‍ക്ക് ആന്ദ്രേ ടെര്‍ സ്റ്റേഗന്‍ എന്നിവരായിരുന്നു.

മികച്ച യുവതാരത്തിനുള്ള കൊപ ട്രോഫി റയല്‍ മാഡ്രിഡിന്റെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിംഗ്ഹാമിനാണ്. ജമാല്‍ മ്യൂസിയാല, അലജാന്‍ഡ്രോ ബാള്‍ഡെ എന്നിവരാണ് പിന്നിലായത്. 

ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ താരവും മെസിയാണ്. അഞ്ച് തവണ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാമത്. 

Comments

    Leave a Comment