എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്.
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് ഉത്തരവിറക്കി. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്.
പദ്ധതി പ്രദേശമായ കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റിലും അനുബന്ധ പ്രദേശത്തുമായുള്ള ഭൂമിയിലാണ് വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്.റിപ്പോർട്ടിന്മേൽ വ്യോമയാന മന്ത്രാലയവും, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നീ ഏജൻസികളും നടത്തിയ നിരീക്ഷണങ്ങൾക്ക് ഒക്ടോബർ 10ന് സർക്കാർ മറുപടി നൽകിയിരുന്നു.
എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. മണിമല വില്ലേജിലാണ് ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കുക. പാരിസ്ഥിതിക ലോല മേഖലയാണിത്. 2263 ഏക്കർ സ്ഥലം ഏറ്റെടുക്കാനായിരുന്നു നേരത്തെ ഡിപിആർ പദ്ധതി തയ്യാറാക്കിയത്.
കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലത്തിന്റെയും അനുമതി ലഭിച്ചാൽ നിർമാണവുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
ശബരിമല തീർഥാടക ടൂറിസത്തിന് വൻ വളർച്ച നൽകുന്നതാണ് പദ്ധതിയെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും എന്നാണ് കണക്ക് കൂട്ടൽ.
ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഉടമസ്ഥതയിലാണെന്ന വാദവുമായിട്ടാണ് സംസ്ഥാനം പദ്ദതിയുമായി മുന്നോട്ട് പോകുന്നത്. എന്നാൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ തർക്കം ഇപ്പോഴും കോട്ടയം പാലാ കോടതിയുടെ പരിഗണനയിലാണ്.
കഴിഞ്ഞ സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ വിമാനത്താവളം പദ്ധതിക്കായി സർക്കാർ നീക്കിവെച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര പാർലമെന്ററി സമിതിയുടെ അടക്കം അംഗീകാരവും വ്യോമസേനയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്
അമേരിക്കയിലെ ലൂയിസ് ബർജറിനാണ് വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്റ് ചുമതല കെ എസ് ഐ ഡി സി നൽകിയിരിക്കുന്നത്. സാങ്കേതിക - സാമ്പത്തിക ആഘാത പഠനം നടത്താൻ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നൽകിയിരിക്കുന്നത്.
Comments