മതിയായ രേഖകൾ ഇല്ലാതെയും അപൂർണമായതും തെറ്റായതുമായ രേഖകൾ ഉപയോഗിച്ചും കടത്തിയ 350.71 കിലോ സ്വർണം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പിടികൂടിയതായി, സംസ്ഥാന ചരക്ക് സേവന നികുതി(SGST) വകുപ്പ്.
തിരുവനന്തപുരം: നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 350.71 കിലോ സ്വർണം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പിടികൂടിയതായി, സംസ്ഥാന ചരക്ക് സേവന നികുതി(SGST) വകുപ്പ് അറിയിച്ചു.
മതിയായ രേഖകൾ ഇല്ലാതെയും അപൂർണമായതും തെറ്റായതുമായ രേഖകൾ ഉപയോഗിച്ചും കടത്തിയ സ്വർണമാണ് സംസ്ഥാന ചരക്ക് സേവന നികുതി(SGST) വകുപ്പ് പിടികൂടിയത്. ഇങ്ങനെ സംസ്ഥാനത്തെത്തിച്ച സ്വർണത്തിന് പിഴയീടാക്കുക വഴി, സർക്കാർ ഖജനാവിന് 14.62 കോടി രൂപ ലഭിച്ചു.
സ്വർണ വ്യാപാര മേഖലയിലെ നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി നികുതി വകുപ്പ് നടപ്പാക്കിയ പരിശോധനകളിലൂടെയാണ് നികുതി വെട്ടിപ്പ് കണ്ടെത്താനായതെന്ന് വകുപ്പ് അറിയിച്ചു. വാഹന പരിശോധനകളിലൂടെയും ജ്വല്ലറികൾ, ഹാൾ മാർക്കിംഗ് സ്ഥാപനങ്ങൾ, സ്വർണാഭരണ നിർമാണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വകുപ്പിന് കീഴിലുള്ള ഇന്റലിജൻസ് വിഭാഗം നടത്തിയ വ്യത്യസ്ത പരിശോധനകളിലൂടെയാണ് നികുതി വെട്ടിപ്പ് കണ്ടെത്താനായത്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും പരിശോധനകൾ നടന്നു.
സ്വർണ്ണ ആഭരണങ്ങൾക്ക് പുറമേ, ബിസ്ക്കറ്റുകളും ഉരുക്കിയ നിലയിലുള്ള സ്വർണവും പരിശോധനയിലൂടെ പിടികൂടിയാതായി പറഞ്ഞു. 306 കേസുകൾ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതായും ജിഎസ്‍ടി വിഭാഗം അറിയിച്ചു.
2020-21 വർഷത്തിൽ 133 കേസുകളിലായി 87.37 കിലോ സ്വർണ്ണം പിടികൂടിയ ഇനത്തിൽ 8.98 കോടി രൂപ നികുതിയായി ഈടാക്കിയ സ്ഥാനത്താണ് കഴിഞ്ഞ സാമ്പത്തിക വർഷം 306 കേസുകളിലായി 14.62 കോടി രൂപ നികുതിയായി ഈടാക്കിയത്. നികുതി വെട്ടിപ്പ് തടയാൻ കടകളിലും വാഹനങ്ങളിലും പരിശോധന ഊർജിതമാക്കുമെന്നും സംസ്ഥാന ജിഎസ്‍ടി വിഭാഗം അറിയിച്ചു.
Comments