അഞ്ച് വർഷത്തിൽ കൂടുതൽ അവധിയെടുത്താൽ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ജോലി പോകും : ഹൈക്കോടതി

Aided school teachers will lose their jobs if they take leave for more than five years: High Court

അഞ്ച് വർഷത്തിന് ശേഷവും അവധി നീണ്ടാൽ സർവീസ് അവസാനിച്ചതായി കണക്കാക്കാമെന്ന് ജസ്റ്റിസ് എ. കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ദീർഘാകല അവധിയുടെ വിഷയത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി.തുടർച്ചയായ അഞ്ച് വർഷത്തെ അവധിക്ക് ശേഷം ജോലിയില്‍ പ്രവേശിക്കാത്ത എയ്ഡഡ് സ്കൂൾ അധ്യാപകർക്ക്  ജോലി നഷ്ടപ്പെടുമെന്ന് ഹൈക്കോടതി പറഞ്ഞു. മലപ്പുറം ചെങ്ങോട്ടൂർ എ.എം.എൽ.എസ് അധ്യാപകനായിരിക്കെ അവധിയെടുത്ത എറണാകുളം സ്വദേശി ഷാജി പി. ജോസഫിന്‍റെ ഹരജിയിലാണ് ഈ  സുപ്രധാന കോടതി ഉത്തരവ്.

ദീർഘാകല അവധിയുടെ കാര്യത്തിൽ എയ്ഡഡ് അധ്യാപകർക്ക് അഞ്ച് വർഷത്തിലധികം അവധി അനുവദനീയമല്ലെന്ന് കെ.ഇ.ആറിലെ റൂൾ 56 ഉദ്ധരിച്ച് ഹൈക്കോടതി വിധിച്ചു. അഞ്ച് വർഷത്തിന് ശേഷവും അവധി നീണ്ടാൽ സർവീസ് അവസാനിച്ചതായി കണക്കാക്കാമെന്ന് ജസ്റ്റിസ് എ. കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.കേരള വിദ്യാഭ്യാസ ചട്ടം സർക്കാർ, സ്വകാര്യ എയ്ഡഡ് അധ്യാപകർക്ക് ഒരു പോലെ ബാധകമാണെങ്കിലും ദീർഘാവധിയുടെ കാര്യത്തിൽ എയ്ഡഡ് അധ്യാപകർക്ക് അഞ്ച് വർഷത്തിലധികം അവധി അനുവദനീയമല്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

അഞ്ച് വർഷത്തെ അവധിയില്‍ 2005 സെപ്തംബറിൽ ഇംഗ്ലണ്ടിലേക്ക് പോയ എറണാകുളം സ്വദേശി ഷാജി പി. ജോസഫിന് അഞ്ച് വർഷം കൂടി 
മാനേജർ അവധി നീട്ടി അനുവദിച്ചു. എന്നാൽ വീണ്ടും അഞ്ച് വർഷം കൂടി അവധി ആവശ്യപ്പെട്ടുകൊണ്ട് ഷാജി  അപേക്ഷിച്ചെങ്കിലും മാനേജർ അപേക്ഷ തള്ളിക്കളയുകയായിരുന്നു . സർക്കാർ അധ്യാപകരുടേതിന് സമാനമായ നിയമങ്ങളാണ് അവധിയുടെ കാര്യത്തിലടക്കം എയ്ഡഡ് അധ്യാപകർക്ക് ബാധകമെന്ന് വാദിച്ചുകൊണ്ട് ഷാജി ഇതിനെതിനെതിരെ കോടതിയെ സമീപിച്ചു.അവധി നല്‍കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് വ്യക്തമാക്കി സർക്കാറിന് കൈമാറണമെന്ന നടപടിക്രമം മാനേജർ പാലിച്ചില്ലെന്നും വാദിച്ചു. 

എന്നാൽ കോടതി, തുടർച്ചയായി അഞ്ച് വർഷത്തെ അവധിക്ക് ശേഷം ജോലിക്ക് കയറിയില്ലെങ്കില്‍ സർവീസിൽ ഇല്ലാതാവുമെന്ന ചട്ടം സ്വകാര്യ എയ്ഡഡ് അധ്യാപകർക്കും ബാധകമെന്ന് ചൂണ്ടിക്കാട്ടി. ഇത് സർക്കാർ മേഖലയിലെ അധ്യാപകർക്ക് ബാധകമല്ലെന്നും  അവധികഴിഞ്ഞിട്ടും ജോലിയിൽ തിരികെ പ്രവേശിക്കാത്ത സാഹചര്യത്തിൽ മാനേജർക്ക് മറ്റ് നടപടിക്രമങ്ങൾ പാലിക്കേണ്ട ബാധ്യതയില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

Comments

    Leave a Comment