ലോക മീറ്റില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍താരവും അഞ്ജു ബോബി ജോര്‍ജിന് ശേഷം മെഡല്‍ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യനുമെന്ന നേട്ടം സ്വന്തമാക്കി നീരജ് ചോപ്ര. ഫൈനലില്‍ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരമായ രോഹിത് യാദവ് 10-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഒറിഗോണ്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍(World Athletics Championship 2022) വെള്ളി മെഡല്‍ സ്വന്തമാക്കി ജാവലിന്‍ താരം നീരജ് ചോപ്ര(Neeraj Chopra). 88.13 മീറ്റര്‍ ദൂരം മറികടന്നാണ് ഒറിഗോണില്‍ നീരജ് വെള്ളിമെഡൽ കരസ്ഥമാക്കിയത്.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ് ചോപ്ര. ഇതിന് മുമ്പ് അഞ്ജു ബോബി ജോര്‍ജിന് 2003ലെ പാരീസ് ലോക ചാമ്പ്യന്‍ഷിപ്പിലെ ലോംഗ് ജംപില്‍ ലഭിച്ച വെങ്കലമെഡൽ ആയിരുന്നു ഇന്ത്യയുടെ ഏക മെഡൽ നേട്ടം.
90.54 മീറ്റര്‍ ദൂരം കണ്ടെത്തിയ, നിലവിലെ ലോക ചാമ്പ്യന്‍ ഗ്രാനഡയുടെ ആന്‍ഡേഴ്സൺ പീറ്റേഴ്സ് ആണ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയത്. യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ദൂരത്തോടെ രണ്ടാം സ്ഥാനക്കാരനായായിരുന്നു നീരജ് ചോപ്ര തന്‍റെ കന്നി ഫൈനലിന് യോഗ്യത നേടിയത്.
അഭിമാന താരം നീരജ് ചോപ്ര മെഡല്‍ നേട്ടത്തില്‍ രാജ്യത്തിന്‍റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. 'നീരജ് ചോപ്ര ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളില്‍ ഒരാളാണ്. ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷ നിമിഷമാണ് ഒറിഗോണ്‍ മീറ്റിലെ വെള്ളി മെഡല്‍ നേട്ടം. വരും ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് നീരജ് ചോപ്രയ്‌ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും' പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യയിൽ നിന്നുള്ള ലോക ചാമ്പ്യന്‍ഷിപ്പ് മെഡൽ ജേതാക്കളുടെ പട്ടികയിലെ ഏകാന്തത അവസാനിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച അഞ്ജു ബോബി ജോര്‍ജ്ജ്, 2024ലെ പാരീസ് ഒളിംപിക്‌സില്‍ നീരജിന് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും ഒരു പ്രമുഖ മാധ്യമത്തിനോട് പ്രതികരിച്ചു.
വിവിധ കായിക താരങ്ങളും ആരാധകരും നീരജിനെ പ്രശംസിച്ച്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഫൈനലില്‍ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരമായ രോഹിത് യാദവ് 10-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Comments