യു കെ യിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്‍റെ സ്രവ സാംപിളുകൾ ജീനോമിക് സീക്വൻസിംഗ് പരിശോധന നടത്തി ഒമിക്രോൺ വകഭേദമാണോ രോഗകാരണമെന്നുള്ള പരിശോധനയ്ക്കായി അയച്ചു. ഇദ്ദേഹത്തിന്‍റെ അമ്മയും കൊവിഡ് പോസിറ്റീവാണ്.
കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോൺ കേരളത്തിലുമെത്തിയോ എന്നറിയാൻ കാത്തിരിക്കുകയാണ്. യുകെ യിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കോഴിക്കോട് അതിയായ ജാഗ്രത്തിലാണ്.
21-ാം തീയതി യുകെയിൽ നിന്ന് എത്തിയ ഇദ്ദേഹത്തിന് 26-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ ഇദ്ദേഹത്തിന്‍റെ അമ്മ അടക്കമുള്ള രണ്ട് പേരാണുള്ളത്. ഇദ്ദേഹത്തിന്‍റെ അമ്മയും പോസിറ്റീവാണ്. ഇവരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. രോഗി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാൽ ഇദ്ദേഹത്തിന് പ്രൈമറി, സെക്കന്‍ററി കോണ്ടാക്ടുകളിലായി നാല് ജില്ലകളിലുള്ളവർ ഉണ്ടെന്നാണ് കോഴിക്കോട് ഡിഎംഒ ഒമർ ഫാറൂഖ് വ്യക്തമാക്കുന്നത്. 21-ന് നാട്ടിലെത്തിയ ശേഷം ഇദ്ദേഹം നാല് ജില്ലകളിൽ യാത്ര ചെയ്തിട്ടുണ്ടെന്നും ഈ യാത്രാപഥവും വിവരങ്ങളും ശേഖരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇദ്ദേഹത്തിന്‍റെ സ്രവ സാംപിളുകൾ ജീനോമിക് സീക്വൻസിംഗ് പരിശോധന നടത്തി ഒമിക്രോൺ വകഭേദമാണോ രോഗകാരണമെന്ന് അറിയുന്നതിന് പരിശോധനയ്ക്കായി അയച്ചു. ഇദ്ദേഹത്തിന്‍റെ അമ്മയുടെയും വീട്ടിലെ ജോലിക്കാരുടെയും സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. സമ്പർക്ക പട്ടിക തയ്യാറാക്കി മറ്റ് ജില്ലകളിലേക്ക് അയച്ചിട്ടുണ്ടെന്നും കോഴിക്കോട് ഡിഎംഒ ഉമർ ഫറൂഖ് മാധ്യമങ്ങളോട് പറഞ്ഞു.
നവംബർ 22-ന് സാംപിളെടുത്തവരിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത് എന്നതിനാൽ, മാർഗനിർദേശത്തിന് മുൻപേ തന്നെ എയർപോർട്ടുകളിലൂടെ വ്യാപനമുണ്ടാകാൻ സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ, കേന്ദ്രമാർഗനിർദേശം നിലവിൽ വരുന്നതിന് മുൻപ് റിസ്ക് രാജ്യങ്ങളിൽ നിന്നു എത്തിയവരെ കണ്ടെത്തൽ കേരളത്തിന് അതീവ നിർണായകമാണ്.
Comments