രാജ്യം 'അംബി' എന്ന് ഓമനപ്പേരിട്ട് വിളിച്ച ഇന്ത്യയുടെ ജനപ്രിയ വാഹനമായിരുന്നു അംബാസിഡര്‍ കാറുകള്‍ പൂർണമായും പുതിയ കാറായി തിരിച്ചെത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
അംബാസഡർ കാർ.....ഒരുകാലത്ത് ഇന്ത്യൻ നിരത്തുകളുടെ രാജവായിരുന്ന, ഇന്ത്യൻ ജനതയുടെ പ്രിയ വാഹവാഹനം. രാജ്യം ആഗോളവല്‍ക്കരണത്തിന്‍റെ ഭാഗമായി വിദേശ നിർമിത ബ്രാൻഡുകൾക്ക് വേണ്ടി വാതിൽ മലക്കെ തുറന്നിട്ടപ്പോൾ, ആ കുത്തൊഴുക്കില്‍ പിടിച്ചുനിൽക്കാനാവാതെ ഇന്ത്യൻ നിരത്തുകളിൽ നിന്ന് 2014 ൽ പൂർണമായും തഴയപ്പെട്ട ആ രാജാവ് തിരികെയെത്തുന്നു എന്നാണ് റിപ്പോർട്ടുകൾ സൂജിപ്പിക്കുന്നത്.
ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ പ്യൂഷേ 2017 ഫെബ്രുവരിയിലാണ് അംബസാസിഡറിനെ ഏറ്റെടുത്തത്. അംബാസഡര്‍ ബ്രാന്‍ഡും അനുബന്ധ വ്യാപാര മുദ്രകളും സി.കെ.ബിര്‍ല ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സില്‍ (എച്ച് എം) നിന്ന് പിഎസ്എ ഗ്രൂപ്പ് സ്വന്തമാക്കിയത് 80 കോടി രൂപയ്ക്ക് ആണ്. അന്നുമുതൽ അംബാസിഡറിന്‍റെ തിരിച്ചുവരവ് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വീണ്ടും പൊട്ടിമുളച്ചു.
പുതിയ രൂപത്തിലും ഭാവത്തിലും അംബാസിഡർ 2.0 ഉടൻ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്ന വാർത്ത പ്രകാരം പുതിയ അംബാസഡറിന്റെ ഡിസൈനും എൻജിനുമെല്ലാം പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നാണ് പിഎസ്എ ഗ്രൂപ്പിൽനിന്ന് ലഭിക്കുന്ന വിവരം. റിട്രോ ലൈഫ്‌സ്‌റ്റൈല്‍ രീതിയിലുള്ള പുത്തന്‍ കാര്‍ തന്നെ അവതരിപ്പിച്ച് അംബാസഡറിനെ വീണ്ടും വില്‍പനയ്‌ക്കെത്തിക്കാനാണ് സാധ്യത കാണുന്നത്. പിഎസ്എ ഗ്രൂപ്പിന്റെ രണ്ടാമത്തെ വാഹനമായ സി 3 എയർ ക്രോസ് വിപണിയിലെത്തിയതിനു ശേഷമായിരിക്കും അംബാസഡറിന്റെ പുതിയ രൂപം എത്തുക. 2021 ഏപ്രിലിൽ സിട്രോൺ സി5 എയർ ക്രോസ് എന്ന വാഹനം പിഎസ്എ ഗ്രൂപ്പിന് കീഴിൽ വിപണിയിലെത്തിയിരുന്നു.
അതുപോലെ, അംബാസിഡര്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ വാഹനമോഡലുകളുടെ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‍സ് നീണ്ട ഇടവേളയ്ക്ക് ശേഷം ഇലക്ട്രിക് വാഹന നിർമ്മാതാക്കളായി വിപണിയിലേക്ക് തിരിച്ചുവരവിന് തയ്യാറെടുക്കുന്നു എന്നായിരുന്നു എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്‍തത്. കൊൽക്കത്തയിലെ പ്ലാന്റിൽ ഒരു യൂറോപ്യൻ ഇലക്ട്രിക് വാഹന കമ്പനിയുമായി കൈകോർത്ത് ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമ്മിക്കുന്നതിനായി തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ട്. കമ്പനി ആദ്യം ഒരു ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായും പിന്നീട് ഇലക്ട്രിക് കാറുകളും കൊണ്ടുവരുമെന്നുമാണ് എച്ച്ടി ബംഗ്ളയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരു കമ്പനികളും ഇതുസംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചുവെന്നും നടപടിക്രമങ്ങൾ പൂർത്തിയാകാൻ ഏകദേശം മൂന്ന് മാസമെടുക്കും എന്നുമാണ് റിപ്പോർട്ടുകള്‍.
ഹിന്ദുസ്ഥാൻ മോട്ടോഴ്‌സും യൂറോപ്യൻ ഇവി കമ്പനിയും തമ്മിലുള്ള 51:49 സംയുക്ത സംരംഭമായാണ് ഇതെന്നും ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നിർമ്മിച്ച് തുടങ്ങിയതിന് ശേഷം ഇലക്ട്രിക് കാറുകൾ പുറത്തിറക്കാൻ പദ്ധതിയുണ്ടെന്നും ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ഡയറക്ടർ ഉത്തം ബസുവിനെ ഉദ്ധരിച്ച് എച്ച്ടി ബംഗ്ള റിപ്പോര്‍ട്ട് ചെയ്യുന്നു. 1970 കളിൽ ഇന്ത്യൻ കാർ വിപണിയിൽ 75 ശതമാനം വിപണി വിഹിതമുണ്ടായിരുന്ന ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് തിരിച്ചുവരവ് നടത്തുകയാണെങ്കിൽ, അത് ഇന്ത്യൻ വാഹന വ്യവസായത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരിക്കും.
Comments