നിയമവിധേയമായല്ലാതെ പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ തടയുമെന്ന് വ്യക്തമാക്കിയ സർക്കാർ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ ആർ ബി ഐ യോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു.
രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.
നിയമവിധേയമായല്ലാതെ പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ തടയുമെന്ന് വ്യക്തമാക്കിയ സർക്കാർ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലാണ്. ആർ ബി ഐ യോട് നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ ധനമന്ത്രാലയം ആവശ്യപ്പെട്ടു. ധനകാര്യമന്ത്രി നിർമലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തുടർ നടപടികൾ ചർച്ച ചെയ്തത്.
തുടർന്ന് ആപ്പ് സ്റ്റോറുകളിൽ നിന്ന് മറ്റെല്ലാ നിയമ വിരുദ്ധ ആപ്പുകളും നീക്കാം ചെയ്യൂവാനുള്ള നടപടികൽ സ്വീകരിക്കും. ഇക്കാര്യം ഉറപ്പു വരുത്താൻ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
നിയമപരമായി പ്രവർത്തിക്കുന്ന ആപ്പുകൾക്ക്, ലോൺ നൽകുമ്പോൾ ബാങ്കുകൾക്കും ഇടപാടുകാരുമിടയിൽ ഇടനിലകാരായി നിൽക്കാൻ മാത്രമാണ് അനുമതിയുള്ളത്. സ്വന്തം നിലയ്ക്ക് പണം നൽകുന്ന ആപ്പുകളെയും, ആപ്പുകൾ മറയാക്കുന്ന ധനകാര്യ സ്ഥാപനങ്ങളുണ്ടെങ്കിൽ അവർക്കെതിരെയും നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും. ഇഡി അടക്കം കേന്ദ്ര ഏജൻസികൾ ആപ്പുകൾക്കെതിരായ അന്വേഷണം ശക്തമാക്കണമെന്നും ധനകാര്യമന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്.
നിയമവിരുദ്ധമായി നടത്തുന്ന ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായായി സർപേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളുടെ ബെഗളൂരു ഓഫീസിൽ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ‍്ഡ് നടത്തിയിരുന്നു. ചൈനീസ് നിയന്ത്രണത്തിലുള്ള ഈ സ്ഥാപനങ്ങളുടെ വ്യാപാരി ഐഡികളിലും ബാങ്ക് അക്കൗണ്ടുകളിലും സൂക്ഷിച്ചിരുന്ന 17 കോടി രൂപയുടെ ഫണ്ട് റെയ‍്ഡുകളിൽ പിടിച്ചെടുത്തതായി ഫെഡറൽ അന്വേഷണ ഏജൻസി പിന്നീട് വ്യക്തമാക്കി. ഓൺലൈൻ ആയി വായ്പ നൽകി പൊതുജനങ്ങളെ കൊള്ളയടിക്കുന്നതിലും ഉപദ്രവിക്കുന്നതിലും പങ്കാളികളായ നിരവധി സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവർക്കെതിരെ ബെംഗളൂരു പൊലീസ് സ്റ്റേഷൻ പരിധിയിൽ ലഭിച്ച 18 എഫ് ഐ ആറു കളെ അടിസ്ഥാനമാക്കിയ അന്വേഷണമാക്കിയാണ് ഇഡി നടത്തുന്നത്.
ഓഗസ്റ്റിൽ ദില്ലി പൊലീസും അനധികൃത ലോൺ ആപ്പുകൾക്കെതിരെ കർശന നടപടിയുമായി രംഗത്തെത്തിയിരുന്നു. കർണാടക, മഹാരാഷ്ട്ര ,യു പി എന്നിവിടങ്ങിൽ നടത്തിയ റെയിഡിന് പിന്നാലെയാണ് ദില്ലിയിലും പരിശോധനയും അറസ്റ്റും ഉണ്ടായത്. 22 പേരെ അറസ്റ്റ് ചെയ്ത ദില്ലി പൊലീസ് ഇവരിൽ നിന്നും നാല് ലക്ഷം രൂപയും പടികൂടി. 100-ലധികം ലോൺ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഇന്ത്യയില്‍നിന്ന് 500 കോടി രൂപ ചൈനയിലേക്ക് കടത്തിയതായും ദില്ലി പോലീസിലെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപറേഷന്‍സ് വിഭാഗം കണ്ടെത്തി. ആപ്പുകളിലൂടെ പണം തട്ടുന്ന ചൈനക്കാര്‍ക്കുവേണ്ടി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നവരാണ് അറസ്റ്റിലായത്.
Comments