പാരീസ് ഒളിമ്പിക്‌സ് : ഇന്ത്യക്ക് ആറ് മെഡലുകള്‍ ; മത്സരങ്ങള്‍ അവസാനിച്ചു.

Paris Olympics 2024 : India conclude with Six Medals

വിനേഷിന് മെഡല്‍ കിട്ടുമോ? ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ ഏഴ് മെഡല്‍ നേടിയിരുന്നു.

പാരീസ്: പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചപ്പോൾ ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുകളാണ് നേടിയത്. വിനേഷ് ഫോഗട്ടിന് അനുകൂലമായി വിധി വന്നാൽ മെഡൽ നേട്ടം ഏഴാകും. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ ഏഴ് മെഡല്‍ നേടിയിരുന്നു. 

ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യൻക്ക് വേണ്ടി ഏക വെള്ളി 
മെഡൽ നേടിയത്. ഷൂട്ടിങ്ങില്‍ നിന്ന് മൂന്നും ഗുസ്തിയില്‍ നിന്നും ഹോക്കിയില്‍ നിന്നും ഓരോ വെങ്കലവും നേടി. 

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ മനു ഭാക്കറാണ് പാരീസില്‍ ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ നേടിയത്. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇനത്തില്‍ മനു ഭാക്കര്‍-സരബ്‌ജോത് സിങ് സഖ്യം വെങ്കലം നേടി. പുരുഷന്‍മാരുടെ 50മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ സ്വപ്‌നില്‍ കുശാലെയാണ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വേണ്ടി മൂന്നാമത്തെ വെങ്കലമെഡല്‍ നേടിയത്.  

ഹോക്കിയിൽ ഇന്ത്യന്‍ ടീം വെങ്കലം നേടി. പുരുഷന്‍മാരുടെ ഗുസ്തിയില്‍ ഫ്രീസ്റ്റൈല്‍ 57 കിലോഗ്രാം വിഭാഗത്തില്‍ അമന്‍ ഷെറാവത്തും വെങ്കലം നേടിയതോടെ പാരിസില്‍ ഇന്ത്യ അഞ്ച് വെങ്കലം നേടി.

ഗുസ്തി ഫൈനലിനു മുമ്പ് അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ്  ഫോ​ഗട്ട് നല്‍കിയ അപ്പീലില്‍ ലോക കായിക തര്‍ക്കപരിഹാര കോടതിയുടെ വിധി ഞായറാഴ്ചയുണ്ടാകും. വിനേഷിന്റെ അപ്പീലില്‍ വെള്ളിയാഴ്ച കോടതി മൂന്നു മണിക്കൂര്‍ വാദംകേട്ടു. അപ്പീലില്‍ വാദം പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് കോടതി നീട്ടുകയായിരുന്നു. ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.30-ന് മുമ്പായി കോടതി തീരുമാനമെടുക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകളെങ്കിലും ഇന്ന് രാത്രി 9.30-നുള്ളില്‍ ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനമുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.    

പാരീസ് ഒളിമ്പിക്‌സ് അവസാനിക്കുന്നതിന് മുമ്പ് ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുമെന്ന് കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങ് ഓഗസ്റ്റ് 11 ഞായറാഴ്ചയാണ്.  ഓഗസ്റ്റ് ഏഴാം തീയതി വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ ഗുസ്തി ഫൈനലിന് മുമ്പായി നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിലാണ് വിനേഷ് ഫോഗട്ട് ഒളിമ്പിക്സില്‍ നിന്നുതന്നെ അയോഗ്യയാക്കപ്പെട്ടത്. തുടര്‍ന്ന് വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യം ഉന്നയിച്ചാണ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Comments

    Leave a Comment