യുക്രൈനിൽ സൈനിക നടപടിക്ക് ഉത്തരവിട്ടതായി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുട്ടിൻ പ്രഖ്യാപിച്ചു. തടയാൻ ശ്രമിക്കുന്നവർക്ക് സൈന്യം മറുപടി നൽകുമെന്നും ഇടപെട്ടാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിയുണ്ടാകുമെന്നും പുട്ടിൻ. യുക്രൈനിലെ സൈനിക നടപടിക്ക് റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് പറഞ്ഞ അമേരിക്കൻ പ്രസിഡൻ്റ ജോ ബൈഡൻ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും തുടർനടപടികൾ ജി7, നാറ്റോ രാഷ്ട്രത്തലവൻമാരുമായി ചർച്ച ചെയ്യുമെന്നും വ്യക്തമാക്കി.
യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ ; വ്യാപക സ്ഫോടനങ്ങൾ : കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്ക.
മോസ്കോ: യുക്രൈനിൽ (ukraine) സൈനിക നടപടിക്ക് ഉത്തരവിട്ടതായി റഷ്യൻ (Russia) പ്രസിഡൻ്റ് വ്ളാദിമിർ പുട്ടിൻ (Vladimar Putin) പ്രഖ്യാപിച്ചു. ലോകത്തെ ആകമാനം ആശങ്കയിലാക്കിയിരിക്കുകയാണ് റഷ്യയുടെ ഈ നടപടി. ഡോണ്ബോസിലേക്ക് കടക്കാനാണ് സൈന്യത്തിന് പുട്ടിൻ നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്താണ് യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചതായി പുട്ടിൻ പ്രഖ്യാപിച്ചത്. ഒരു പ്രത്യേക സൈനിക നടപടി യുക്രൈനിൽ ആവശ്യമായിരിക്കുന്നുവെന്നാണ് പുട്ടിൻ്റെ വിശദീകരണം.
റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷവിമർശനവുമായി അമേരിക്ക (America) രംഗത്ത് വന്നിരിക്കുകയാണ് . യുക്രൈനിലെ സൈനിക നടപടിക്ക് റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് പറഞ്ഞ അമേരിക്കൻ പ്രസിഡൻ്റ ജോ ബൈഡൻ (Joe Biden) സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും തുടർനടപടികൾ ജി7 (G7), നാറ്റോ (NATO) രാഷ്ട്രത്തലവൻമാരുമായി ചർച്ച ചെയ്യുമെന്നും വ്യക്തമാക്കി. എന്നാൽ തടയാൻ ശ്രമിക്കുന്നവർക്ക് സൈന്യം മറുപടി നൽകുമെന്നും ഇടപെട്ടാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിയുണ്ടാകുമെന്നും പുട്ടിൻ വെല്ലുവിളിച്ചിട്ടുണ്ട്.
ഇതിനോടകംതന്നെ യുക്രൈൻ അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ അകലെ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിക്കുകയും രണ്ട് വിമതപ്രവിശ്യകളിൽ സൈന്യം പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. സൈനിക നടപടി പുട്ടിൻ പ്രഖ്യാപിച്ചതിന് പിന്നാലെ യുക്രൈൻ തലസ്ഥാനമായ ക്രീവിൽ സ്ഫോടനശബ്ദം കേട്ടതായി ബിബിസി ഉൾപ്പടെയുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെവിവിധ ഭാഗങ്ങളിൽ സ്ഫോടനം നടക്കുന്നുവെന്നും വാർത്തകളുണ്ട്.
യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പ്രസ്താവനകൾ നടത്തുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. യുക്രൈനെതിരെ റഷ്യ നടത്തിയ അന്യായമായ സൈനിക നടപടി കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും അമേരിക്കയും നാറ്റോസഖ്യകക്ഷികളും ഇതിനു മറുപടി നൽകുമെന്നും അമേരിക്കൻ പ്രസിഡൻ്റ ജോ ബൈഡൻ അറിയിച്ചു. സർവ്വശക്തിയും ഉപയോഗിച്ച് റഷ്യയെ പ്രതിരോധിക്കുമെന്ന് യുക്രൈൻ പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടസൈനിക ശക്തികളിലൊന്നായ റഷ്യയെ പക്ഷേ അധികസമയം നേരിടാൻ യുക്രൈന് സാധിക്കില്ല എന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ.
യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ അടുത്ത മണിക്കൂറുകളിൽ തന്നെ ആഗോള സാമ്പത്തിക മേഖലയിൽ വൻ മാന്ദ്യമുണ്ടാവാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ഇന്ത്യയിലെ പെട്രോൽ വില പത്ത് രൂപയോളം കൂട്ടണമെന്ന് ഇതിനോടകം പെട്രോളിയം കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണവില കുതിച്ചു കയറുകയും ആഗോളഓഹരി വിപണിയിൽ കനത്ത ഇടിവിനും സാധ്യത നിലനിൽക്കുന്നു. ഇന്ത്യൻ ഓഹരി വിപണികളായ സെൻസ്‌കസും നിഫ്റ്റിയും 3 ശതമാനത്തിലേറെ ഇടിവാണ് ഇതുവരെ (12 .30) വരെ രേഖപ്പെടുത്തിയിരിക്കുന്നത്.
സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നാണ് ഇന്ത്യ അറിയിക്കുന്നത്. യുക്രൈനിൽ ഇപ്പോഴും 25000 ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്ക്. അടിയന്തരമായി രാജ്യം വിടണമെന്ന് രണ്ട് തവണ കേന്ദ്രസർക്കാർ ഇവർക്ക് നിർദേശം നൽകിയിരുന്നുവെങ്കിലും ഒരു അടിയന്തര യുദ്ധം ഉണ്ടാവില്ല എന്ന പ്രതീക്ഷയിലായിരുന്നു ഇവരെല്ലാം.ഇന്ത്യ അയച്ച വിമാനങ്ങളിലും സ്വന്തം നിലയിലുമായി നിരവധി പേർ രാജ്യം വിട്ടെങ്കിലും പതിനായിരത്തോളം പേർ ഇപ്പോഴും യുക്രൈനിലുണ്ട് എന്നാണ് കണക്ക്.
Comments