കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് കേന്ദ്രനടപടി.
കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം എടുക്കാവുന്ന വായ്പ പരിധി കേന്ദ്രം വെട്ടിക്കുറച്ചു. കടമെടുപ്പ് പരിധിയുടെ പകുതിയിൽ താഴെ മാത്രം വായ്പയെടുക്കാനുള്ള അനുമതിയാണ് ഇത്തവണ കേന്ദ്രത്തെ സർക്കാരിന് നൽകിയിട്ടുള്ളത്.
ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള ഒമ്പത് മാസം എടുക്കാവുന്ന വായ്പ തുകക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നതിനുള്ള മറുപടിയായാണ് നടപ്പ് സാമ്പത്തിക വര്‍ഷം ആകെ എടുക്കാവുന്ന തുക സംബന്ധിച്ച കേന്ദ്രം അറിയിപ്പ് നൽകിയത്. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് കേന്ദ്രനടപടി.
ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തിൽ സംസ്ഥാനങ്ങൾക്ക് എടുക്കാവുന്ന വായ്പ പരിധി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച് നൽകുന്നതാണ്. ഇത്തവണ 32,440 കോടി രൂപയുടെ കടമെടുപ്പ് പരിധിയാണ് കേന്ദ്രം നിശ്ചയിച്ചിരിന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 23000 കോടി അനുവദിച്ച കേന്ദ്രം ഇത്തവണ വെറും 15,390 കോടി രൂപക്ക് മാത്രമാണ് ഇപ്പോൾ അനുമതിയുള്ളത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമിം ചെയ്യുമ്പോൾ 8000 കോടിയുടെ കുറവാണ് ഉണ്ടായത്.
കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് കേന്ദ്ര സര്‍ക്കാർ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ കുറവ് വരുത്തിയത്. വായ്പാ പരിധിയിൽ വന്നിരിക്കുന്ന ഈ കുറവ് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നില കൂടുതൽ പരുങ്ങലിലാക്കാനുതകുന്നതാണ്.
Comments