മെയ് 1 മുതൽ പിന്മാറ്റം പ്രാബല്യത്തിൽ വരും.
അബുദബി: എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യു എ ഇ പിൻമാറി. 1967 മുതൽ യു എ ഇ ഈ കൂട്ടായ്മയിൽ അംഗമാണ് . മെയ് 1 മുതൽ പിന്മാറ്റം പ്രാബല്യത്തിൽ വരും.
യുഎഇയുടെ ദീർഘകാല തന്ത്രപരവും സാമ്പത്തികവുമായ മുൻഗണനകളുമായി ഈ നീക്കം യോജിക്കുന്നുവെന്ന് രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള WAM വാർത്താ ഏജൻസി വഴിയാണ് തീരുമാനം പ്രഖ്യാപിച്ചത്. അഞ്ചു പതിറ്റാണ്ടിലേറെയുള്ള ബന്ധമാണ് യു എ ഇ അവസാനിപ്പിക്കുന്നത്. വിപണി ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള മാറ്റമെന്നാണ് ഈ പിന്മാറ്റത്തിന്റെ വിശദീകരണം. ദേശീയ താല്പര്യങ്ങളും നിക്ഷേപകരോടുള്ള കടമയും പ്രധാനം എന്നും യു എ ഇ വ്യക്തമാക്കി.
കൂടുതൽ സ്വതന്ത്രമായ ഉത്പാദനം വിതരണം എന്നിവ ലക്ഷ്യമിട്ട് യുഎഇ സ്വതന്ത്രമായി തീരുമാനമെടുക്കുകയും അതിന് വേണ്ടി ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മയിൽ നിന്ന് പുറത്തേക്ക് പോകുകയും ചെയ്യുന്നു എന്നാണ് ഔദ്യോഗിക മാധ്യമം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. ആഗോള ഊര്‍ജസംഭരണത്തിന് കൂടുതൽ വഴക്കമുളളതും വിശ്വസനീയമായതുമായ താങ്ങാനാവുന്നതുമായ വിതരണം ആവശ്യമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന അഥവാ ഒപെക് പ്രധാന എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഒരു കൂട്ടമാണ്. ആഗോള എണ്ണ വിതരണം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കുന്നതിനും സഹായിക്കുന്നതിന് ഈ ഗ്രൂപ്പ് അവരുടെ പെട്രോളിയം ഉൽപ്പാദന നയങ്ങൾ ഏകോപിപ്പിക്കുന്നു.
ഒപെക് അംഗങ്ങളും റഷ്യ പോലുള്ള മറ്റ് നിരവധി പ്രധാന ഒപെക് ഇതര എണ്ണ ഉൽപ്പാദകരും ഉൾപ്പെടുന്ന വിശാലമായ ഒരു സഖ്യമാണ് ഒപെക്+. ആഗോള എണ്ണ വിപണി സ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ക്രൂഡിന്റെ ഉൽപാദന നിലവാരം ഏകോപിപ്പിക്കുന്നതിനും ഈ ഗ്രൂപ്പ് പ്രവർത്തിക്കുന്നു.



1.png)







Comments