ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് മന്ത്രി എംബി രാജേഷ് ശ്രദ്ധ നൽകുന്നത്. ഹരിത കർമ്മ സേനയെയും പ്രാദേശികമായി സജീവമാക്കുന്നു.
കൊച്ചി ബ്രഹ്മപുരത്തെ വേസ്റ്റു ടു എനർജി പദ്ധതിയിൽ നിന്ന് സോൺട ഇൻഫ്രാടെക്കിനെ സർക്കാർ ഒഴിവാക്കി.
മാലിന്യത്തിൽ നിന്നും സി എൻ ജി ഉത്പാദിപ്പിക്കുന്ന പദ്ധതി ബിപിസിഎല്ലിന് കൈമാറിയെന്ന് മന്ത്രി എംബി രാജേഷ് ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. പ്രത്യേക ഉത്തരവിലൂടെയാണ് മാലിന്യ സംസ്കരണം തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ഏറ്റെടുത്തതെങ്കിലും കെ എസ് ഐ ടി സി നടത്തിയ ടെൻഡർ നടപടികളിൽ ക്രമക്കേടുകൾ ഉയർന്നു.
സ്വകാര്യ കമ്പനികൾക്ക് വൈദ്യുതിയുണ്ടാക്കി വിൽക്കാൻ ടണ്‍ കണക്കിന് മാലിന്യവും ഒപ്പം അങ്ങോട്ട് പണം നൽകുന്ന ഭീമമായ ടിപ്പിംഗ് ഫീസും ആണ് വേസ്റ്റ് ടു എനർജി പദ്ധതികളിൽ അഴിമതിയിലേക്ക് വിരൽ ചൂണ്ടിയത്. ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെ കരാറിൽ വീഴ്ച സംഭവിച്ചു എന്ന് വ്യക്തമാക്കി സർക്കാർ തന്നെ സോണ്ട ഇൻഫ്രാടെക്കിനെ കൊച്ചി പദ്ധതിയിൽ നിന്നും ഒഴിവാക്കുകയാണ് ചെയ്തത്.
മാലിന്യം കുഴിച്ചുമൂടുന്ന ബയോമൈനിംഗാണ് മാലിന്യ സംസ്കരണത്തിൽ കണ്ടെത്തിയ അടുത്ത പോംവഴി. എന്നാൽ കോഴിക്കോട് നഗരസഭയിലും കൊച്ചി നഗരസഭയിലും ബയോമൈനിംഗ് ഇഴയുകയാണ്. കൊച്ചിയിൽ ബയോമൈനിംഗ് പദ്ധതിയിലും അഴിമതിയുടെ ദുർഗന്ധമുണ്ട്. ഗുരുവായൂരിലെ മാലിന്യ സംസ്കരണവും തിരുവനന്തപുരത്ത് വർഷങ്ങളായി തുടർന്ന മാലിന്യ പ്രതിസന്ധി അവസാനിച്ചതും ഈ വിവാദങ്ങൾക്കിടയിലും നേട്ടമായി സർക്കാരിന് ഉയർത്തിക്കാട്ടാം. എന്നാൽ തലസ്ഥാനത്ത് വേസ്റ്റു ടു എനർജി പദ്ധതി എങ്ങുമെത്തിയിട്ടില്ല.
ബ്രഹ്മപുരം തീപിടുത്തതിന് ശേഷം മാലിന്യ നീക്കം തടസപ്പെട്ട കൊച്ചി നഗരസഭക്ക് സമീപമുള്ള തദ്ദേശസ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണ് മൂന്നാം വർഷത്തിലേക്ക് ചുവടുവയ്ക്കുന്ന സർക്കാരിന് മുന്നിലെ പ്രതിസന്ധി. ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് മന്ത്രി എംബി രാജേഷ് ശ്രദ്ധ നൽകുന്നത്. ഹരിത കർമ്മ സേനയെയും പ്രാദേശികമായി സജീവമാക്കുന്നു.
Comments