ഈ വിഷയത്തിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് റിസർവ് ബാങ്ക് പൊതുജനാഭിപ്രായം തേടിയിരുന്നുവെങ്കിലും യുപിഐ വിനിമയങ്ങൾക്ക് ചാർജുകൾ ഈടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മറിച്ച് ആവര്‍ത്തിച്ചുവരുന്ന ബില്ലുകള്‍ അടക്കാന്‍ ഓട്ടോഡെബിറ്റ് നിര്‍ദേശം നല്‍കാന്‍ സാധിക്കുന്ന യുപിഐ ഓട്ടോപേയ്‌മെന്റ് വിപുലമാകുകയാണ്.
യു പി ഐ(U P I ) പേയ്മെന്റുകൾക്ക് ഒരു തരത്തിലുമുള്ള ചാർജുകളും ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
റിസർവ് ബാങ്ക്, യുപിഐ വിനിമയങ്ങളുടെ ചാർജുകളെ സംബന്ധിച്ച് മാർഗനിർദേശങ്ങളൊന്നും പുറത്തിറക്കിയിട്ടില്ല. 2020 ജനുവരി 1 മുതൽ സർക്കാർ യുപിഐ വിനിമയങ്ങൾക്ക് സീറോ ചാർജ് ഫ്രെയിം വർക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനർത്ഥം യൂസേഴ്സിനും, മെർച്ചന്റ്സിനും ഒരു പോലെ ചാർജുകൾ ബാധകമല്ല എന്നാണ്. ട്വീറ്റുകളിലൂടെയാണ് സാമ്പത്തിക മന്ത്രാലയം ഈ വിവരങ്ങളെല്ലാം അറിയിച്ചത്.
യുപിഐ സേവനദാതാക്കളുടെ ചിലവുകൾ സംബന്ധിച്ച ആശങ്ക മറ്റു മാർഗങ്ങളിലൂടെ പരിഹരിക്കാവുന്നതാണെന്നും സർക്കാർ അറിയിച്ചു. യുപിഐ എന്നത് ഡിജിറ്റൽ പബ്ലിക് ഗുഡ് എന്ന രീതിയിലുള്ള ആശയമാണ്. പൊതുജനങ്ങൾക്ക് സൗകര്യം നൽകുന്ന സംവിധാനമാണ് ഇത്. സമ്പദ് വ്യവസ്ഥയ്ക്ക് ഉല്പാദനക്ഷമമായ നേട്ടം നൽകാനും യുപിഐ ക്ക് കരുത്തുണ്ടെന്നും സർക്കാർ വിലയിരുത്തി.
ഡിജിറ്റൽ പേയ്മെന്റിന് എല്ലാവിധ സൗകര്യങ്ങളും നൽകാൻ തയ്യാറാണ് എന്ന് വ്യക്തമാക്കിയ സർക്കാർ, കഴിഞ്ഞവർഷവും ഈ മേഖലയിൽ സാമ്പത്തിക സഹായം നൽകിയിരുന്നു എന്ന് പറഞ്ഞു. ഈ വർഷവും ഈ രംഗത്തെ വികസനത്തിനു വേണ്ടിയും, പേയ്മെന്റ് അഡോപ്ഷനുകൾ വർധിപ്പിക്കാൻ വേണ്ടിയും സർക്കാർ ശ്രമിക്കുമെന്നും പേയ്മെന്റ് പ്ലാറ്റ്ഫോമുകളുടെ പ്രൊമോഷനു വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളുമെന്നും വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകൾ ചിലവു കുറഞ്ഞവയാണെന്നും, ഉപഭോക്തൃ സൗഹൃദമാണെന്നും ഉറപ്പാക്കുമെന്നും അറിയിച്ചു. ആവര്‍ത്തിച്ചുവരുന്ന ബില്ലുകള്‍ അടക്കാന്‍ ഓട്ടോഡെബിറ്റ് നിര്‍ദേശം നല്‍കാന്‍ സാധിക്കുന്ന യുപിഐ ഓട്ടോപേയ്‌മെന്റ് വിപുലമാകുകയാണ് എപ്പോൾ സർക്കാർ.
എന്താണ് യുപിഐ ഓട്ടോപേ
മുന്‍കൂട്ടി നിശ്ചയിച്ച തീയതിയില്‍ ആവര്‍ത്തിച്ചുള്ള ബില്ലുകള്‍ സ്വയമേവ അടയ്ക്കാന്‍ ആളുകളെ സഹായിക്കുന്ന ഒരു പേയ്മെന്റ് സേവനമാണ് യുപിഐ ഓട്ടോപേ.
യൂട്ടിലിറ്റി ബില്ലുകള്‍, ഇഎംഐകള്‍, ഒടിടി സബ്സ്‌ക്രിപ്ഷനുകള്‍, മ്യൂച്വല്‍ ഫണ്ട് എസ്ഐപി പേയ്മെന്റുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ എന്നിവ പോലുള്ള പേയ്മെന്റുകള്‍ നടത്തുന്നതിന് ഇ-മാന്‍ഡേറ്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഈ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു. 2020 ജൂലൈയ്ക്ക് മുമ്പ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് പോര്‍ട്ടല്‍ വഴി മാത്രമേ ഇത്തരം സൗകര്യം ലഭ്യമായിരുന്നുള്ളൂ. എന്‍പിസിഐ 2020 ജൂലൈയിലാണ് യുപിഐ ഓട്ടോ പേ ആരംഭിച്ചത്.
യുപിഐ ഓട്ടോപേയ്‌മെന്റ് ആക്ടിവേഷന്‍ ചെയ്യുന്ന രീതി
ഭീം യുപിഐ ആപ്പ് ലോഗിന്‍ ചെയ്യുക. അതില്‍ 'ഓട്ടോ ഡെബിറ്റ്' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
'മാന്‍ഡേറ്റ്' ക്ലിക്ക് ചെയ്യുക
ഇത് ക്ലിക്ക് ചെയ്താല്‍ നേരത്തെ നല്‍കിയിരിക്കുന്ന മാന്‍ഡേറ്റുകളുടെ റഫറന്‍സ് കാണാം.
യുപിഐ യൂസര്‍മാര്‍ ഇ-മാന്‍ഡേറ്റ് ഉണ്ടാക്കാന്‍ യുപിഐ ഐഡി,ക്യുആര്‍ സ്‌കാന്‍ എന്നിവ ഉപയോഗിക്കാം.
പേയ്‌മെന്റ് കാലയളവ് എത്രമുതല്‍ എത്രവരെയാണെന്ന് നല്‍കുക
മാന്‍ഡേറ്റില്‍ ഒരൊറ്റ തവണ,ദിവസും,ആഴ്ചയില്‍,മാസത്തില്‍ ,മാസത്തില്‍ രണ്ട് തവണ,മൂന്ന് മാസം കൂടുമ്പോള്‍,ആറ് മാസം കൂടുമ്പോള്‍,വര്‍ഷത്തിലൊരിക്കല്‍ എന്നിങ്ങനെയുള്ള പല ഓപ്ഷനും കാണും. ഇതില്‍ നിങ്ങള്‍ക്ക് വേണ്ടത് മാന്‍ഡേറ്റായി നിശ്ചയിക്കുക
അടുത്തതായി മര്‍ച്ചന്റിന്റെ പേരും ഓട്ടോ ഡെബിറ്റ് ഡേറ്റും നല്‍കിയ ശേഷം പ്രൊസീഡ്' നല്‍കുക
ഉപഭോക്താക്കള്‍ അവരുടെ അക്കൗണ്ട് യുപിഐ പിന്‍ വഴി ഒറ്റത്തവണ പ്രാമാണീകരിക്കേണ്ടതുണ്ട്, തുടര്‍ന്നുള്ള പ്രതിമാസ പേയ്മെന്റുകള്‍ സ്വയമേവ ഡെബിറ്റ് ചെയ്യപ്പെടും
ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സബ്സ്‌ക്രിപ്ഷനുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, നിക്ഷേപങ്ങള്‍, സംഭാവനകള്‍, ഇഎംഐകള്‍ തുടങ്ങിയ തടസ്സങ്ങളില്ലാത്ത ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ യുപിഐ ഓട്ടോപേ പ്രാപ്തമാക്കും.
കടം വാങ്ങുന്നയാള്‍ക്ക് (വായ്പ നല്‍കുന്നതിന്) മാന്‍ഡേറ്റ് റദ്ദാക്കാനോ/അസാധുവാക്കാനോ കഴിയില്ല. പിന്‍ നമ്പര്‍ നല്‍കാതെ 15000 രൂപാവരെ ഓട്ടോ ഡെബിറ്റായി നല്‍കാം. ഇത് ഉപഭോക്താക്കളെ യുപിഐ ഓട്ടോപേയ്‌മെന്റിനോട് താല്‍പ്പര്യമുണ്ടാക്കുന്ന ഫീച്ചറാണ്.യുപിഐ ഓട്ടോപേയ്‌മെന്റ് സിസ്റ്റം വന്നതോടെ മൊബൈല്‍ ഫോണ്‍ ബില്ലുകള്‍ പോലെ സ്ഥിരമായി ഒരേ തുക എല്ലാ മാസവും അടക്കേണ്ടി വരുന്ന ബില്ലുകള്‍ നമ്മള്‍ ഓര്‍മ്മിച്ചില്ലെങ്കിലും കൃത്യമായി അടക്കുവാൻ സാധിക്കും. ഇത് ഉപഭോക്താക്കളെ സാമ്പത്തിക കാര്യങ്ങള്‍ എളുപ്പം മാനേജ് ചെയ്യാന്‍ സഹായിക്കുന്നു.
നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ബാങ്കിംഗ് സംവിധാനത്തിലേക്ക് ബ്രോഡ്-ബേസ് ആക്‌സസ് നല്‍കുന്നതിനാല്‍ യുപിഐ ഇടപാടുകള്‍ ജനപ്രിയമാണ്. മൊബൈല്‍ ഫോണ്‍ കൈയ്യിലുണ്ടെങ്കില്‍ യുപിഐ വഴി ഇടപാട് നടത്താമെന്നുള്ളതുകൊണ്ട് തന്നെ ഈ പ്ലാറ്റ്‌ഫോം വഴി ഒരു ബില്യണ്‍ ഇടപാട് ഒരു ദിവസം കൊണ്ട് നടത്താന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് വിദഗ്ധര്‍. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ യുപിഐ വഴി പ്രതിദിനമുള്ള ഇടപാട് ഒരു ബില്യണ്‍ ആയേക്കുമെന്നാണ് വിവരം














Comments