15 മുതൽ 18 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ വാക്സീനേഷന് കുട്ടികൾക്ക് വേണ്ടി മാത്രം 551 വാക്സീനേഷൻ കേന്ദ്രങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും വാക്സീനെടുക്കാനുള്ള 1426 വാക്സീനേഷൻ കേന്ദ്രങ്ങളും സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്നും ജനുവരി 10 മുതൽ മുതിർന്നവർക്ക് കരുതൽ ഡോസ് നൽകി തുടങ്ങുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
രാജ്യത്ത് കൗമാരക്കാർക്കുള്ള കൊവിഡ് വാക്സീനേഷന് തുടക്കം കുറിച്ചു. 15 മുതൽ 18 വയസ്സുവരെ പ്രായമുള്ളവർക്ക് ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കോവാക്സിനാണ് പ്രത്യേക കേന്ദ്രങ്ങളിൽ വെച്ച് നൽകുന്നത്. കോവിൻ പോർട്ടലിലെ രജിസ്ട്രേഷന് പുറമെ അതാത് കേന്ദ്രങ്ങളിൽ സ്പോട് രജിസ്ട്രേഷനുള്ള സൌകര്യങ്ങളും വാക്സീനേഷനായി ഒരുക്കിയിട്ടുണ്ട്.
രാവിലെ 9 മണിയോടെ തന്നെ സംസ്ഥാനത്ത് പ്രത്യേകം സജ്ജീകരിച്ച വാക്സീൻ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് കുത്തിവെപ്പ് നൽകിത്തുടങ്ങിയതായി വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി കുട്ടികൾക്ക് വേണ്ടി മാത്രം 551 വാക്സീനേഷൻ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും വാക്സീനെടുക്കാനുള്ള സൗകര്യം 1426 കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും, നിലവിൽ കേരളത്തിൽ വാക്സീൻ ലഭ്യമാണെന്നും, സമയബന്ധിതമായി 15 ലക്ഷം വിദ്യാർത്ഥികളുടെയും വാക്സീനേഷൻ പൂർത്തിയാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇന്നലെ രാത്രി 5 ലക്ഷം ഡോസ് വാക്സീൻ കേരളത്തിലെത്തിയെന്നും ഇന്ന് ഒരു ലക്ഷം ഡോസ് വാക്സീൻ കൂടി എത്തിച്ചേരുമെന്നും മന്ത്രി അറിയിച്ചു.
ഒമിക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്നു നിർദ്ദേശിച്ച ആരോഗ്യമന്ത്രി കൂടുതൽ പേരുടെ ഒമിക്രോൺ പരിശോധനാ ഫലം ഇന്ന് ലഭ്യമാകാനിരിക്കെ, രോഗികളുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. ജനുവരി 10 മുതൽ മുതിർന്നവർക്ക് കരുതൽ ഡോസ് നൽകി തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.
Comments