കമല്‍ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിക്രം' ആദ്യ ആഴ്ച തന്നെ തമിഴ്നാട്ടിൽ 100 കോടിയിലെത്താൻ സാധ്യത. കേരളത്തിൽ നിന്നും മാത്രം ചിത്രം നേടിയത് 5 കോടിയിലേറെ രൂപയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ
സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസൻ (Kamal Haasan) ചിത്രമാണ് 'വിക്രം'(Vikram Movie). ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ കമല്‍ഹാസനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് വിക്രം.
പ്രഖ്യാപന സമയം മുതൽ പ്രേക്ഷകശ്രദ്ധയാകര്ഷിച്ച ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. കമല്‍ഹാസൻ തന്നെ നായകനായി ഇതേപേരില്‍ 1986ല്‍ ഒരു ചിത്രം പുറത്തിറങ്ങിയിട്ടുണ്ട് എന്നതും കമല്‍ ആരാധകരെ സംബന്ധിച്ച് കാത്തിരിപ്പില്‍ കൗതുകം വര്‍ധിപ്പിച്ച ഘടകമാണ്. വിവിധ കോണുകളിൽ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ആഴ്ച തന്നെ തമിഴ്നാട്ടിൽ 100 കോടി തൊടുമെന്നാണ് ട്രേഡ് അനലിസ്റ്റായ രമേഷ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകൾ പറയുന്നത് പ്രകാരം കേരളത്തിൽ നിന്നും മാത്രം ചിത്രം നേടിയത് 5 കോടിയിലേറെ രൂപയെന്നാണ്. വിദേശ രാജ്യങ്ങളിലെല്ലാം വിക്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കൈദി, മാസ്റ്റർ എന്നെ ചിത്രങ്ങളുടെ സംവിധയകാൻ ആയ ലോകേഷ് കനകരാജ് ആണ് വിക്രം സംവിധാനം ചെയ്തത്. പ്രധാന വേഷങ്ങളില്‍ വിജയ് സേതുപതി, ഫഹദ് ഫാസില്‍, എന്നിവരെ കൂടാതെ നരെയ്‍ന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് തുടങ്ങിയ വലിയ താരനിര തന്നെയുണ്ട്. ചിത്രത്തില്‍ അതിഥി താരമായി സൂര്യയും എത്തുന്നുണ്ട്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് എന്നിവർ ആണ്.
വിക്രം കാണുന്നതിനു മുന്‍പ് തന്‍റെ മുന്‍ ചിത്രം കൈതി ഒരിക്കല്‍ക്കൂടി കാണണമെന്ന് ചിത്രം തിയറ്ററുകളിലെത്തുന്നതിന്‍റെ തലേന്ന് രാത്രി ആരാധകരോട് ലോകേഷ് അഭ്യര്‍ഥിച്ചിരുന്നു. കൈതിയില്‍ ലോകേഷ് സൃഷ്ടിച്ച ലോകത്തിന് സമാനമായ ഒന്നാണ് വിക്രത്തിന്‍റെയും പശ്ചാത്തലം. അന്വേഷണോദ്യോഗസ്ഥനായ അമറിനെ ഫഹദ് ഫാസിലും കര്‍ണന്‍/ വിക്രത്തെ കമല്‍ ഹാസനും വിജയ് സേതുപതി ഡോണ്‍ സന്ദനത്തെയും അവതരിപ്പിച്ചിരിക്കുന്നു. കൈതിയിലെ ഇന്‍സ്പെക്ടര്‍ ബിജോയിയെ അതേ പേരില്‍ത്തന്നെ നരെയ്ന്‍ അവതരിപ്പിക്കുന്നു.
സമാന്തരമായ പല പ്ലോട്ടുകളില്‍ പല കഥാപാത്രങ്ങളുമായി ഒരു ജിഗ്സോ പസില്‍ പോലെ ആരംഭിക്കുന്ന 2 മണിക്കൂര്‍ 53 മിനിറ്റ് റണ്ണിംഗ് ടൈം ഉള്ള ചിത്രം ഒരിടത്തുപോലും ഇഴച്ചില്‍ അനുഭവപ്പെടുത്തുന്നില്ല എന്നുമാത്രമല്ല പ്രേക്ഷകരില്‍ നിന്ന് സൂക്ഷ്മമായ കാഴ്ചയാണ് ആവശ്യപ്പെടുന്നത്.
റിലീസിന് മുന്നേ കമല്‍ഹാസൻ ചിത്രം വിക്രം വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം നേടിയതായിട്ടാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്.
Comments