കച്ചവടസ്ഥാപനങ്ങളിൽ ബിൽ അടിക്കുമ്പോൾ ഉപഭോക്താവിന്റെ ഫോൺ നമ്പർ കൂടി നൽകേണ്ട ആവശ്യമുണ്ടോ ?.........
ചില കച്ചവടസ്ഥാപനങ്ങളിൽ ബിൽ അടിക്കുമ്പോൾ ഉപഭോക്താവിന്റെ ഫോൺ നമ്പർ കൂടി ആവശ്യപ്പെടുന്നത് ഇപ്പോൾ ഒരു പതിവാണ്. എന്തിനാണവർ നമ്പർ ആവശ്യപ്പെടുന്നത് എന്ന് പോലും ചോദിക്കാതെ നമ്മളിൽ പലരും ഫോൺ നമ്പറുകൾ നൽകാറുമുണ്ട്.
എന്നാൽ ചില ആളുകൾ, നമ്പറുകൾ നൽകാൻ വിമൂകത കാണിക്കുമ്പോൾ അവരോട് സേവനം നൽകാൻ കഴയില്ലെന്ന് പറയുന്ന വ്യാപാരസ്ഥാനങ്ങളുമുണ്ട് എന്നതിനാൽ പല്പപോഴും ഫോൺനമ്പറുകൾ നൽകേണ്ടിയും വരും.
കച്ചവടസ്ഥാപനങ്ങളിൽ ബിൽ അടിക്കുമ്പോൾ ഉപഭോക്താവിന്റെ ഫോൺ നമ്പർ കൂടി നൽകേണ്ട ആവശ്യമുണ്ടോ ? ഈ പ്രശ്നത്തിന് സർക്കാർ ഇപ്പോൾ പരിഹാരം കണ്ടിരിക്കുകയാണ്.
ഇനി മുതൽ മാളുകളിലോ ഷോപ്പിംഗ് സെന്ററുകളിലോ വരുന്ന ഉപഭോക്താക്കളുടെ വ്യക്തിഗത കോൺടാക്റ്റ് വിശദാംശങ്ങൾ ചോദിക്കരുതെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് വ്യക്തമാക്കി. സേവനങ്ങൾ നൽകുന്നതിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ, ഫോൺ നമ്പറോ ആവശ്യപ്പെടരുതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം ചില്ലറ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
മൊബൈൽ ഫോൺ നമ്പറുകൾ വ്യക്തിഗത വിവരമാണെന്നും അത് ഷോപ്പുകളോ മറ്റു വ്യാപാര സ്ഥാപനങ്ങളോ ചോദിക്കേണ്ടതില്ലെന്നും അദ്ദേഹം ഇതിനോട് ബന്ധപ്പെടുത്തി വ്യക്തമാക്കി. മിക്ക ചില്ലറ വ്യാപാരികളും തങ്ങളുടെ കോൺടാക്റ്റ് നമ്പർ പങ്കിടാൻ വിസമ്മതിച്ചാൽ സേവനം നൽകുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇപ്പോഴും ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ നിർബന്ധമായും ആവശ്യപ്പെടുന്നുണ്ടെന്നും, ഫോൺ നമ്പർ നൽകിയാൽ മാത്രം ബിൽ നൽകുന്ന വ്യാപാര സ്ഥാപനങ്ങളുമുണ്ടെന്നും പറഞ്ഞ രോഹിത് കുമാർ സിംഗ്, ഇതിനെതിരെ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നതെന്നും പറഞ്ഞു.
വ്യക്തിഗത കോൺടാക്റ്റ് വിശദാംശങ്ങൾ നൽകുന്നതുവരെ ബിൽ അടിക്കാൻ കഴിയില്ലെന്ന് വിൽപ്പനക്കാർ പറയുന്നത് അംഗീകരിക്കാനാവാത്തതാണെന്നും, ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിൽ അന്യായവും നിയന്ത്രിതവുമായ വ്യാപാര സമ്പ്രദായമാണെന്നും സെക്രട്ടറി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മൊബൈൽഫോൺ നമ്പർ വ്യക്തിഗതവിവരം ആയതിനാൽ നമ്പർ നൽകേണ്ടിവരുമ്പോൾ ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ആശങ്ക കണക്കിലെടുത്ത് ഈ പ്രശ്നം പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.














Comments