സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികൾ കൂടുതൽ പ്രയോജനപ്പെടുത്തണം ; വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.

Hydropower projects in the state should be utilized more ; Power Minister K Krishnankutty.

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ആകെ സംഭരിക്കുന്ന 3000 ടിഎംസി വെള്ളത്തിൽ വൈദ്യുതോത്പാദനത്തിനും ജലസേചനത്തിനും കൂടി ഉപയോഗിക്കുന്നത് വെറും 300 ടിഎംസി മാത്രമാണ്.

അമിത നിരക്കിൽ പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാൻ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ജലവൈദ്യുത പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന വൈദ്യുതി മന്ത്രിയുടെ പ്രതികരണം.

ജലവൈദ്യുത പദ്ധതി വഴി ഒരു യൂണിറ്റ് ഉത്പാദിപ്പിക്കാൻ വേണ്ടത് 15 പൈസയാണെങ്കിൽ പുറമേ നിന്ന് വാങ്ങുന്ന അധിക വൈദ്യുതിക്ക് നൽകേണ്ടത് ചുരുങ്ങിയത് 55 പൈസയാണ്. അനാവശ്യ വിവാദങ്ങൾ വഴി ജലവൈദ്യുത പദ്ധതികൾ മുടക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

ചെറുകിട വൈദ്യുതി പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി ഇടുക്കിയിൽ പറഞ്ഞു. സംസ്ഥാനത്തെ അണക്കെട്ടുകളിൽ ആകെ സംഭരിക്കുന്ന 3000 ടിഎംസി വെള്ളത്തിൽ വൈദ്യുതോത്പാദനത്തിനും ജലസേചനത്തിനും കൂടി ഉപയോഗിക്കുന്നത് വെറും 300 ടിഎംസി മാത്രമാണ്. ഈ വസ്തുത നിലനിൽക്കെയാണ് ജലവൈദ്യുത പദ്ധതികൾക്ക് കൂടുതൽ ശ്രദ്ധയൂന്നണമെന്ന മന്ത്രിയുടെ അഭിപ്രായം. 

മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി നിയമസഭ പരിസ്ഥിതി സമിതി, ഇടുക്കിയിലെ ഡാമുകൾ സന്ദർശിച്ചു. വൈദ്യുതോത്പാദനം വർദ്ധിപ്പിക്കാനുളള പുതിയ മാർഗ്ഗങ്ങളുൾപ്പെടെ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നുണ്ട്.

അതിനിടെ കഴിഞ്ഞ ദിവസം സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ നേരിടുകയാണെന്നും ഇത് പരിഹരിക്കാൻ 500 മെഗാവാട്ട് വൈദ്യുതി അടിയന്തരമായി ലഭ്യമാക്കണമെന്നും  കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്തിനുള്ള മറുപടിയായി സംസ്ഥാന ചരിത്രത്തിലാദ്യമായി 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ കൽക്കരി കേന്ദ്ര കൽക്കരി മന്ത്രാലയം കേരളത്തിന് ലഭ്യമാക്കുമെന്ന് അറിയിച്ചത്. ശക്തി ബി4 പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം കേരളത്തിന് ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതോത്പാദനത്തിനായി കൽക്കരി ലഭ്യമാക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു. 

Comments

    Leave a Comment