നാഷണൽ മെഡിക്കൽ കൗൺസിൽ പരിശോധനയിൽ, എം ബി ബി എസ് കോഴ്സുകൾ നടത്തുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ കോളേജുകൾക്ക് എതിരെയാണ് നടപടി.
നാഷണൽ മെഡിക്കൽ കമ്മിഷൻ സംസ്ഥാനത്തെ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എം ബി ബി എസ് കോഴ്സുകൾ തുടരാനുള്ള അനുമതി നിഷേധിച്ചു.
തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവനന്തപുരം കാരക്കോണം സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ്, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് എന്നീ കോളേജുകൾക്ക് ആണ് എം ബി ബി എസ് കോഴ്സുകൾ തുടരാനുള്ള അനുമതി നിഷേധിച്ചത്.
നാഷണൽ മെഡിക്കൽ കൗൺസിൽ പരിശോധനയിൽ, എം ബി ബി എസ് കോഴ്സുകൾ നടത്തുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയത് കൊണ്ടാണ് മെഡിക്കൽ കോളേജുകൾക്ക് എതിരെ നടപടിയെടുത്തത്.
നാഷണൽ മെഡിക്കൽ കമ്മിഷൻ, തീരുമാനം കേരള ആരോഗ്യ സർവ്വകലാശാലയെ അറിയിച്ചിട്ടുണ്ട്. ഈ കോളേജുകളിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ കോഴ്സ് തുടരാനാവില്ല എന്നും അറിയിച്ചിട്ടുണ്ട്.
അതുകൊണ്ട് ഈ അധ്യയന വർഷത്തിൽ സീറ്റുകൾ പൂർണമായി നഷ്ടമാകാനാണ് സാധ്യത. ഇതോടെ സംസ്ഥാനത്തിന് ഇത്തവണ 450 എം.ബി.ബി.എസ് സീറ്റുകൾ നഷ്ടമാകുവാൻ സാധ്യതയുണ്ട്. അധ്യാപകരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ്, നാഷണൽ മെഡിക്കൽ കമ്മിഷൻ നിർദേശിച്ച കാര്യങ്ങൾ നടപ്പാക്കാത്തതുൾപ്പടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.
തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ 100 സീറ്റുകൾ, കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ്, ശ്രീഗോകുലം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ 150 വീതം സീറ്റുകൾ, കൂടാതെ തിരുവനന്തപുരം എസ്.യു.ടി മെഡിക്കൽ സയൻസ് അക്കാദമിയുടെ 100 സീറ്റുകൾ അൻപതാക്കി കുറച്ചതുമൂലമുണ്ടാകുന്ന 50 സീറ്റുകൾ എന്നിങ്ങനെ ആകെ 450 സീറ്റുകൾ ആണ് കേരളത്തിന് നഷ്ടമാകുവാൻ സാധ്യത.
പ്രശ്നം പരിഹരിക്കാനും കോളേജുകൾക്ക് അവസരമുണ്ട്. വിഷയം ചർച്ച ചെയ്യാൻ കേരള ആരോഗ്യ സർവ്വകലാശാല വി സി ചൊവ്വാഴ്ച്ച യോഗം വിളിച്ചു.
Comments